വനപാലകർ വെടിവച്ചുവീഴ്ത്തിയ കാട്ടുപന്നി.
ഹരിപ്പാട്: റെയിൽവേ സ്റ്റേഷന് വടക്കുവശമുള്ള മാങ്കാംകുളങ്ങര പഴയ റെയിൽവേ ക്രോസിന് സമീപത്തെ ചതുപ്പിൽ ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ വനം വകുപ്പിന്റെ നിർദേശപ്രകാരം വെടിവച്ചു കൊന്നു. ഇന്നലെ രാവിലെയാണ് ചതുപ്പിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ പന്നിയെ നാട്ടുകാർ കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നഗരസഭാ കൗൺസിലർ രാജേഷ് അധികൃതരെ ബന്ധപ്പെട്ടു. ആലപ്പുഴയിൽനിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി. രാജേഷ്, സോജൻലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി പന്നിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു.
എന്നാൽ, ഗുരുതരമായി പരിക്കേറ്റിരുന്ന പന്നി കൂടുതൽ ആക്രമണകാരിയായി മാറുകയും ജനവാസ മേഖലയിലേക്ക് പാഞ്ഞടുക്കാൻ ശ്രമിക്കുകയും ചെയ്തതോടെ വെടിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന്, വനംവകുപ്പിന്റെ ലൈസൻസുള്ള മാവേലിക്കര സ്വദേശി ശ്രീജിത്ത് സ്ഥലത്തെത്തി പന്നിയെ വെടിവച്ച് വീഴ്ത്തി. ഏകദേശം 40 കിലോയോളം തൂക്കം വരുന്ന ആൺ കാട്ടുപന്നിയെയാണ് കൊന്നത്. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മഹസർ തയാറാക്കി. നഗരസഭാ ചെയർപേഴ്സൺ വൃന്ദാ എസ്. കുമാർ, വൈസ് ചെയർമാൻ അനിൽ മിത്ര, വാർഡ് കൗൺസിലർ രാജേഷ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ മോഹൻകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ജഡം സമീപത്തെ പുരയിടത്തിൽ മറവു ചെയ്തു.