മഞ്ചേരി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടക്കം കുറിക്കാനിരിക്കെ മലബാർ മേഖലയിൽ വിശിഷ്യ, മലപ്പുറം ജില്ലയിൽ പദ്ധതി കാര്യമായി ഗുണം ചെയ്യില്ലെന്ന് വിലയിരുത്തൽ. സംസ്ഥാനത്ത് നിരത്തിലോടുന്ന 4717 ബസുകളിൽ പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ ജില്ലകളിൽ 1132 ബസുകൾ മാത്രമാണ് ഓടുന്നത്. ഓർഡിനറി ബസുകളിൽ മാത്രമാണ് സൗജന്യം അനുവദിക്കുന്നതെന്ന തീരുമാനമാണ് മലപ്പുറം ജില്ലക്ക് വിനയായത്.
മലപ്പുറം ജില്ലയിൽ കെഎസ്ആർടിസിക്ക് ആകെ നാല് സബ് ഡിപ്പോകൾ മാത്രമാണുള്ളത്. മലപ്പുറം, പെരിന്തൽമണ്ണ, നിലന്പൂർ, പൊന്നാനി എന്നീ നാല് ഡിപ്പോകളിൽ മൊത്തം 120ൽ താഴെ ബസുകൾ മാത്രമാണുള്ളത്. മലപ്പുറം ഡിപ്പോയിൽ ഓർഡിനറി ബസുകൾ ആറിൽ താഴെയാണ്. തിരൂർ-മഞ്ചേരി, വഴിക്കടവ്-തിരൂർ, കോഴിക്കോട്-തിരൂർ, മലപ്പുറം-പൊന്നാനി എന്നീ റൂട്ടുകളിൽ മാത്രമാണ് ഈ ബസുകൾ ഓടുന്നത്.
ഗ്രാമവണ്ടി എന്ന പേരിൽ മറ്റൊരു ബസും ഓടുന്നുണ്ട്. എടരിക്കോട്, തിരൂർ വഴി ഓടുന്ന ഈ ബസിൽ നിലവിൽ സ്ത്രീകൾക്കും കുട്ടികൾക്കും യാത്ര സൗജന്യമാണ്. ഗ്രാമപഞ്ചായത്താണ് ഗ്രാമവണ്ടിക്ക് ഡീസൽ ചെലവ് നൽകുന്നത്.
ഓർഡിനറി കഴിഞ്ഞാൽ മൂന്ന് ഫാസ്റ്റും രണ്ട് സൂപ്പർ ഫാസ്റ്റും അവശേഷിക്കുന്നവ ടൗണ്‍ ടു ടൗണ്‍ ബസുകളുമാണ്. ഇതിൽ ടിടി ബസുകളിൽ കൂടി സൗജന്യ യാത്ര അനുവദിച്ചാൽ അല്പമെങ്കിലും ആശ്വാസമാകും. എന്നാൽ ഇതുസംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.
നിലവിൽ രേഖകൾ പ്രകാരം 33 സർവീസുകൾ മലപ്പുറത്തു നിന്ന് പോകുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ഡ്രൈവർമാരുടെയും ബസുകളുടെയും കുറവുമൂലം 26-27 ബസുകളാണ് പ്രതിദിന സർവീസ് നടത്തുന്നത്. ജൂണ്‍ 15 മുതൽ ആരംഭിക്കുന്ന പ്രിയദർശിനി പദ്ധതി നടപ്പാക്കാൻ സർക്കാർ 57 കോടി രൂപ ചെലവിടുന്പോൾ ഇതുവഴി മലപ്പുറം ജില്ലക്കോ മലബാറിനോ കാര്യമായ ഗുണം ലഭിക്കുന്നില്ലെന്നത് പ്രദേശത്തെ ജനങ്ങൾക്ക് നിരാശയുണ്ടാക്കുന്നു.
ഈ സാഹചര്യത്തിൽ ജില്ലയിലെ പ്രധാന നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും തെക്കൻ ജില്ലകളിലെന്ന പോലെ കെഎസ്ആർടിസി ബസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗ്രാമീണ ജനങ്ങൾക്ക് ഉപയോഗപ്രദമാകും വിധം പുതിയ ബസ് റൂട്ടുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാൻ സൊസൈറ്റി സംസ്ഥാന ജനറൽ സ്രെട്ടറി മജീദ് മാവുങ്ങൽ ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
Tags : Local News Nattuvishesham Malappuram