ചെറുതോണി: മരിയാപുരം പഞ്ചായത്തിലെ ഉപ്പുതോട് പള്ളിക്കവലയ്ക്ക് സമീപം ഫർണീച്ചർ വർക്ക്ഷോപ്പ് കത്തിനശിച്ചു. ഉപ്പുതോട് ഇട്ടുകുന്നേൽ ജോണിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കത്തിനശിച്ചത്.
ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. തീ ആളിപ്പടർന്ന് തടിയും ഉപകരണങ്ങളും പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദംകേട്ടാണ് ജോണിയും ഭാര്യയും ഉണർന്നത്. സമീപവാസികളും ഓടിക്കൂടി. വിവരം അറിയിച്ചതിനെത്തുടർന്ന് ഇടുക്കിയിൽനിന്നു അഗ്നിശമനസേന എത്തിയെങ്കിലും വർക്ക്ഷോപ്പ് പൂർണമായും കത്തിനശിച്ചിരുന്നു.
രണ്ടു ലക്ഷത്തോളം രൂപ മുതൽ മുടക്കുള്ള ആധുനിക രീതിയിലുള്ള പ്ലെയിനർ, വിവിധ വലിപ്പത്തിലും മാതൃകയിലുമുള്ള ചെറിയ പ്ലെയിനറുകൾ, പലതരം ഡ്രില്ലുകൾ, കട്ടറുകൾ, ഗ്രൈൻഡിംഗ് മെഷീനുകൾ, റൂട്ടർ, വലുതും ചെറുതുമായ ജിപ്സോ, മെഷീനുകളുമായി ബന്ധിക്കുന്ന വൈദ്യുതി ഉപകരണങ്ങൾ, ഫർണീച്ചർ നിർമാണാവശ്യത്തിനായി സൂക്ഷിച്ചിരുന്ന വിവിധ തരം തടികൾ, പണി പൂർത്തീകരിച്ചുവച്ച ഫർണിച്ചറുകൾ ഉൾപ്പെടെ എല്ലാ സാധനങ്ങളും കത്തിനശിച്ചു.
നാശനഷ്ടത്തിന്റെ കണക്ക് ഇനിയും ഉയരുമെന്നാണ് ഉടമ ജോണി പറയുന്നത്. ഏറെക്കാലമായി ഫർണിച്ചർ നിർമാണ ജോലികൾ ഏറ്റെടുത്ത് ചെയ്തിരുന്ന ജോണി പലയിടങ്ങളിൽനിന്നു വൻ തുക വായ്പ എടുത്താണ് വീടിനോട് ചേർന്ന് ആധുനിക സജ്ജീകരണങ്ങളോടെ ഫർണിച്ചർ വർക്ക്ഷോപ്പ് സ്ഥാപിച്ചത്.
കുടുംബത്തിന്റെ ജീവിതമാർഗമായ വർക്ക്ഷോപ്പ് കത്തിനശിച്ചതോടെ വായ്പാ ബാധ്യതകൾ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ് ജോണിയും കുടുംബവും. സർക്കാർ സഹായം ലഭിച്ചാൽ മാത്രമേ നിലനിൽക്കാനാവു എന്നും ജോണിയും കുടുംബവും പറയുന്നു.
Tags : nattu vishesham Furniture workshop fire