നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റാവത്ത് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ.
കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന വിവിധ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റാവത്ത് കാഞ്ഞങ്ങാട്, നീലേശ്വരം, ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനുകളിലെത്തി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിന്റെ നവീകരണ ജോലികളും സ്റ്റേഷന്റെ വടക്കുഭാഗത്തെ മേൽപാലത്തിന്റെ നിർമാണ പുരോഗതിയും വിലയിരുത്തി.
റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിനും റെയിൽപാതയ്ക്കുമിടയിൽ കാടുപിടിച്ചുകിടക്കുന്ന സ്ഥലം വൃത്തിയാക്കി അവിടെ കൂടി പാർക്കിംഗ് കേന്ദ്രം നിർമിക്കാൻ കഴിയുമെന്ന് അദ്ദേഹം നിർദേശിച്ചു. ഇതിന് ആവശ്യമായ പദ്ധതി തയാറാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. പ്ലാറ്റ്ഫോമിന്റെ തെക്കുവശത്ത് അരിമല ആശുപത്രിക്കു സമീപം മലിനജലം കെട്ടിക്കിടന്ന സ്ഥലം നികത്തി പുതിയ പാർക്കിംഗ് കേന്ദ്രം നിർമിച്ചിട്ടുണ്ട്. ഇതിനു സമാനമായ രീതിയിൽ വടക്കുവശത്തും നിർമിക്കാനാണ് നിർദേശം.
തെക്കുവശത്ത് പ്ലാറ്റ്ഫോമിനോടു ചേർന്ന് ഭക്ഷണശാലയ്ക്കായി സ്ഥലം കണ്ടെത്താനും അദ്ദേഹം നിർദേശം നൽകി.
സ്റ്റേഷൻ മാസ്റ്റർ പി.കെ. പ്രശാന്ത്, പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം എന്നിവരുടെ നേതൃത്വത്തിൽ ഡിആർഎമ്മിനെ സ്വീകരിച്ചു.
നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഒന്നാം പ്ലാറ്റ്ഫോമിന്റെ വീതി കൂട്ടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കുമെന്ന് ഡിആർഎം വ്യക്തമാക്കി.
നീലേശ്വരം റെയിൽവേ ഡവലപ്മെന്റ് കളക്ടീവ് (എൻആർഡിസി) പ്രസിഡന്റ് എൻ. സദാശിവൻ, വൈസ് പ്രസിഡന്റ് പി.യു. ചന്ദ്രശേഖരൻ, സ്റ്റേഷൻ മാസ്റ്റർ ഗോവിന്ദ് നായക്, കമേഴ്സ്യൽ സൂപ്പർവൈസർ എം. സിന്ധു എന്നിവരുടെ നേതൃത്വത്തിൽ ഡിആർഎമ്മിനെ സ്വീകരിച്ചു.