അമ്പലപ്പുഴ: അഞ്ചു വർഷം മുമ്പ് തോട്ടപ്പള്ളിയിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ സിപിഎം പ്രാദേശിക നേതാവ് സജീവന്റെ തിരോധാനത്തിൽ അന്വേഷണമാവശ്യപ്പെട്ട് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ മന്ത്രിയുമായ ജി. സുധാകരൻ.
തോട്ടപ്പള്ളി പൊരിയന്റെ പറമ്പിൽ സജീവ(56)നെ 2021 മുതലാണ് കാണാതായത്. മത്സ്യത്തൊഴിലാളിയായ സജീവൻ കരിമണൽ ഖനന വിരുദ്ധ സമരത്തിലും പങ്കാളിയായിരുന്നു.
ഇദ്ദേഹത്തെ ചില സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയതായി കുടുംബം അന്ന് ആരോപിച്ചിരുന്നു. വിശദമായ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയെ സമീപിച്ചതിനെ ത്തുടർന്നു പോലീസ് അന്വേഷണം നടത്തിയിരുന്നു. ചില സി പിഎം നേതാക്കളെയും ചോദ്യം ചെയ്തിരുന്നു. എന്നാൽ, യാതൊരു തുമ്പും ലഭിച്ചില്ല.
സജീവനെ കാണാതായ ദിവസം മത്സ്യബന്ധനം കഴിഞ്ഞ വേഷത്തിൽ പൊഴി നീന്തിക്കടന്നു വീട്ടിലേക്കു പോകുന്നത് കണ്ടവരുണ്ട്. എന്തായാലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ജി. സുധാകരൻ മുന്നോട്ടുവന്നതോടെ സജീവന്റെ തിരോധാനം അമ്പലപ്പുഴയിൽ വീണ്ടും ചർച്ചയ്ക്കു വഴിവച്ചു.