കൽപ്പറ്റ: ഗോത്രമേഖലയിലെ കായിക താരങ്ങളുടെ ഉന്നമനം, മികച്ച കായിക താരങ്ങളെ വാർത്തെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് സർക്കാർ സംസ്ഥാനതല സോക്കർ ലീഗ് സംഘടിപ്പിക്കുന്നതെന്ന് കായിക ന്യൂനപക്ഷക്ഷേമ വഖഫ് ഹജ്ജ് മന്ത്രി വി. അബ്ദുറഹിമാൻ.
കൽപ്പറ്റ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ് മത്സരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കായിക സ്ഥാപനങ്ങളിൽ പ്രത്യേക കായിക സിലബസ് നടപ്പാക്കുമെന്നും കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ കായിക എൻജിനീയറിംഗ്, മാനേജ്മെന്റ്, ഫിസിയോതെറാപ്പി തുടങ്ങി ഏഴ് വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുത്തി കായിക പ്രതിഭകൾക്ക് കൂടുതൽ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
വിവിധ കാലഘട്ടങ്ങളിൽ നടപ്പാക്കിയ ജനകീയ ആസൂത്രണം, സന്പൂർണ സാക്ഷരതാ പദ്ധതികൾ അടിസ്ഥാന വിഭാഗങ്ങളെ ഉയർത്തി കൊണ്ടുവരുന്നതിന് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല സോക്കർ ലീഗ് മത്സരങ്ങളിൽ സംസ്ഥാനത്തെ 14 പുരുഷ ടീമുകളും നാല് വനിതാ ടീമുകളുമാണ് പങ്കെടുക്കുന്നത്. സംസ്ഥാനത്തെ അതിദാരിദ്രമുക്തമായി പ്രഖ്യാപിക്കാൻ കുടുംബശ്രീ നൽകിയ സംഭാവന ചെറുതല്ലെന്നും ദാരിദ്ര നിർമാർജന മുന്നേറ്റത്തിന് കേരളത്തെ പ്രാപ്തമാക്കിയത് കുടുംബശ്രീയാണെന്നും മന്ത്രി പറഞ്ഞു.
ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഗോത്ര മേഖലയിലെ യുവജനങ്ങൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല സോക്കർ ലീഗ്ഫുട്ബോൾ ടൂർണമെന്റ് ജില്ലയിലെ കായിക താരങ്ങൾക്ക് ആത്മവിശ്വാസം പകരുമെന്ന് എംഎൽഎ പറഞ്ഞു. കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ കായിക താരങ്ങൾക്ക് ജേഴ്സി വിതരണം ചെയ്തു. ഗോത്ര കലാ പ്രവർത്തകരുടെ നേതൃത്വത്തിൽ മംഗലംകളി, ഗദ്ദിക, പരന്പരാഗത നൃത്തം എന്നിവ അവതരിപ്പിച്ചു.
കൽപ്പറ്റ നഗരസഭാ ചെയർപേഴ്സണ് പി. വിശ്വനാഥൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.പി. ജയചന്ദ്രൻ, വാർഡ് കൗണ്സിലർമാരായ പി.പി. ബിന്ദു, ഗിരീഷ് കുമാർ, ഹരിത, റീന, രവി, കുടുംബശ്രീ പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. റഫീഖ്, കൽപ്പറ്റ സിഡിഎസ് അധ്യക്ഷ സഫിയ അസീസ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ പ്രീത ജി. നായർ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡാനിയാൽ ലിബിനി എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham promote sportspersons areas