പെരുന്പടപ്പ് പഞ്ചായത്തിലെ അയിരൂർ പാടശേഖരത്തിൽ കനത്തമഴ മൂലം മുണ്ടകൻ കൃഷി വെള്ളത്തിലായ നിലയിൽ.
ചങ്ങരംകുളം: പെരുന്പടപ്പ് പഞ്ചായത്തിലെ അയിരൂർ പാടശേഖരത്തിൽ കനത്തമഴ മൂലം മുണ്ടകൻ നെൽ കൃഷി വെള്ളത്തിലായത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിർത്താതെ പെയ്ത ശക്തമായ മഴ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. ഏകദേശം 60 ഹെക്ടർ വിസ്തീർണമുള്ള മുണ്ടകൻ നെൽപ്പാടങ്ങളിൽ 35 ഹെക്ടറോളം ഭാഗങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി നശിച്ചിരിക്കുകയാണ്.
ബാക്കി പ്രദേശങ്ങളിലെ ഞാറ്റടികളും ദിവസങ്ങളായി വെള്ളത്തിനടിയിലാണ്. പെരുന്പടപ്പ് പഞ്ചായത്തിലെ തെക്കൻ തിയ്യാം, കോടത്തൂർ, അയിരൂർ, കല്ലയിൽപീടിക എന്നിവിടങ്ങളിലാണ് കൃഷിനാശം ഉണ്ടായിരിക്കുന്നത്. മറ്റു പാടശേഖരങ്ങളിൽ നിന്ന് കൂടുതൽ വെള്ളം ഒഴുകി വന്നതാണ് കർഷകർക്ക് തിരിച്ചടിയായത് കടം വാങ്ങിയും ലോണ്‍ എടുത്തും സ്വർണം പണയം വച്ചും പണം സമാഹരിച്ചാണ് കർഷകർ നിലമൊരുക്കലും ഞാറ്റടി തയാറാക്കലും നടീൽ, വളം, കീടനാശിനി പ്രയോഗം തുടങ്ങി മുഴുവൻ കൃഷി പ്രവർത്തനങ്ങളും ചെയ്തത്.
ഇതിന് ഏകദേശം 30 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു കഴിഞ്ഞതായാണ് കർഷകർ പറയുന്നത്. കൃഷി നാശം വിലയിരുത്തി അർഹമായ നഷ്ടപരിഹാരം നൽകുവാൻ ജില്ലാ കൃഷി ഓഫീസർക്ക് കർഷകർ നിവേദനം നൽകിയിരിക്കുകയാണ്.