മുണ്ടക്കയം: പുഞ്ചവയൽ മേഖലയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ പുഞ്ചവയൽ വയലുങ്കൽ ജോജിയുടെ വീട്ടുപകരണങ്ങൾ പൂർണമായി നശിച്ചു. വീടിന് ഭാഗികമായി കേടുപാടും സംഭവിച്ചു. കഴിഞ്ഞദിവസം രാവിലെയാണ് പ്രദേശത്ത് അതിശക്തമായ ഇടിമിന്നലുണ്ടായത്.
ഇടിമിന്നലിൽ വയലുങ്കൽ ജോജിയുടെ ടിവി, ഫ്രിഡ്ജ് അടക്കമുള്ള നിരവധി വീട്ടുപകരണങ്ങൾ നശിച്ചു. കൂടാതെ വീടിന്റെ വയറിംഗും വീട്ടിലേക്ക് വൈദ്യുതി എത്തുന്ന സർവീസ് വയറും കത്തി നശിച്ചു.
വീടിന്റെ ജനൽ പാളികൾ തകർന്നതിനൊപ്പം ഭിത്തികൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. പുരയിടത്തിൽ നിന്ന തെങ്ങിനും ഇടിമിന്നലേറ്റു. ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് ജോജിയുടെ വീടിനുണ്ടായത്. വൃക്കരോഗത്തെത്തുടർന്ന് രണ്ടു വർഷമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസിനു വിധേയനാകുന്ന ജോജിക്ക് ഇടിമിന്നൽ മൂലമുണ്ടായ നാശനഷ്ടത്തിന്റെ ആഘാതം കൂടുതൽ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
കൂട്ടിക്കൽ പഞ്ചായത്ത് എട്ടാം വാർഡ് ഞർക്കാട് ഭാഗത്തും കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടമുണ്ടായി. കാരക്കാട്ട് മനോജിന്റെ വീടിന് ഭാഗികമായ കേടുപാട് സംഭവിച്ചു. കാരക്കാട്ട് തങ്കച്ചൻ, പള്ളത്തുകുഴിയിൽ ശശി, പുളിച്ചമാക്കൽ സിബി എന്നിവരുടെ വീട്ടുപകരണങ്ങളും ഇടിമിന്നലിൽ കത്തി നശിച്ചു. പ്രദേശത്തെ നിരവധി മരങ്ങൾക്കും ഇടിമിന്നലേറ്റു.