പ്രതീകാത്മക ചിത്രം
നിലന്പൂർ: ജീവിതശൈലീ രോഗങ്ങൾ തടയാനും നിയന്ത്രിക്കാനുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മാതൃകാ പദ്ധതി "ഹൃദയരാഗം’നിലന്പൂർ, വട്ടിയൂർക്കാവ്, ഇടുക്കി നിയോജക മണ്ഡലങ്ങളിൽ നടപ്പാക്കും. ആര്യാടൻ ഷൗക്കത്ത് എംഎൽഎ, നിലന്പൂർ നഗരസഭാ ചെയർമാനായിരിക്കെ നഗരസഭയിൽ നടപ്പാക്കിയ ജീവിതശൈലീ രോഗങ്ങൾ തടയാനുള്ള സൗഖ്യം സമഗ്ര ആരോഗ്യപദ്ധതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന് വിശദ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് മൂന്ന് നിയോജകമണ്ഡലങ്ങളിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
കേരളത്തിലെ ആരോഗ്യ രംഗത്തെ വലിയ വെല്ലുവിളിയായ കാൻസർ, പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം, ഹൈപ്പർ ടെൻഷൻ തുടങ്ങിയ പകർച്ചവ്യാധികളല്ലാത്ത ജീവിതശൈലീ രോഗങ്ങൾ നേരത്തെ കണ്ടെത്താനും നിയന്ത്രിക്കാനും തടയാനും ലക്ഷ്യമിട്ടാണ് മാതൃകാ പദ്ധതി.
പകർച്ചവ്യാധിയല്ലാത്ത രോഗങ്ങൾക്കുള്ള സംസ്ഥാന നോഡൽ ഓഫീസറായിരിക്കും ഹൃദയരാഗം പദ്ധതിയുടെയും നോഡൽ ഓഫീസർ. പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ മുഴുവൻ പേർക്കും ആരോഗ്യ പരിശോധന നടത്തി ജീവിത ശൈലീ രോഗങ്ങൾ കണ്ടെത്തും.
രോഗസാധ്യതയുള്ളവർക്ക് രോഗം വരാതെ തടയാനും രോഗബാധിതർക്ക് തുടർചികിത്സയുമാണ് നടപ്പാക്കുക.
ആരോഗ്യവകുപ്പിന് പുറമേ രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും മത, സാമുദായിക സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയുമെല്ലാം കൂട്ടായ സഹകരണത്തോടെയായിരിക്കും നിലന്പൂരിൽ പദ്ധതി നടപ്പാക്കുകയെന്നും ആര്യാടൻ ഷൗക്കത്ത് എംഎൽഎ പറഞ്ഞു.