അഭിരാജൻ
കുമളി: പതിനാറുകാരിയായ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി ഒന്നാംമൈൽ സ്വദേശി തോട്ടത്തിൻകുഴിയിൽ വീട്ടിൽ അഭിരാജൻ ( 21 ) ആണ് പിടിയിലായത്. കുട്ടി പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പ്ലസ്ടു വിദ്യാർഥിനിയായ പതിനാറുകാരി വീടിനുള്ളിൽ ജീവനൊടുക്കിയത്. ഇടുക്കി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി പീഡനത്തിനിരയായിരുന്നതായി കണ്ടെത്തി. തുടർന്നാണ് സുഹൃത്തായ അഭിരാജനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അച്ഛന്റെ വാഹനത്തിൽ മുൻപ് ഡ്രൈവറായിരുന്നു അഭിരാജൻ. ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്ന ശേഷം പല സ്ഥലത്തെത്തിച്ച് കുട്ടിയെ പീഡിപ്പിച്ചതായി അഭിരാജൻ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ അച്ഛനുമായി പിരിഞ്ഞ അമ്മ മറ്റൊരാൾക്കൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.
അഭിരാജനുമായുള്ള ബന്ധം പിതാവ് ചോദ്യം ചെയ്തതോടെ കുട്ടി കുമളി പോലീസിൽ പരാതി നൽകി. ഇരുകൂട്ടരെയും വിളിച്ച് സംസാരിച്ച ശേഷം കുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടയച്ചു. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിൽവച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്നാണ് കുട്ടി അച്ഛനൊപ്പം തിരികെയെത്തിയത്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അഭിരാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ ചൈൽഡ് ലൈനും അന്വേഷണം തുടങ്ങി.
Tags : Nattuvishesham DistrictNews DeepikaNews arrest