മഞ്ചേരി: മണ്‍സൂണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി പരിശോധന ശക്തമാക്കി മഞ്ചേരി നഗരസഭ ആരോഗ്യവിഭാഗം. നഗരസഭാ പരിധിയിലെ വിവിധ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ നഗരസഭാ ഹെൽത്ത് എൻഫോഴ്സ്മെന്റ് വിഭാഗവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തി. നഗരസഭാ പരിധിയിൽ സാംക്രമിക രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ചേർന്ന അടിയന്തര യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
രണ്ട് സ്ക്വാഡുകൾ 20 ഓളം സ്ഥാപനങ്ങൾ പരിശോധിച്ചു. അടുക്കളകൾ, പരിസരങ്ങൾ എന്നിവ ആവശ്യമായ ശുചിത്വ നിലവാരം പാലിക്കാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
കണ്ടെത്തിയ ന്യൂനതകൾ അടിയന്തരമായി പരിഹരിക്കുന്നതിനും സ്ഥാപനങ്ങളിലെ ജീവനക്കാർ നിർബന്ധമായും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കുന്നതിനും ജൈവ-അജൈവ മാലിന്യങ്ങൾ അംഗീകൃത ഏജൻസികൾക്ക് കൈമാറുന്നതിനും സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും നിർദേശം നൽകി.
നഗരസഭാ ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂമിന്റെ നിർദേശ പ്രകാരം നഗരസഭ ഹെൽത്ത് എൻഫോഴ്സ്മെന്റ് വിഭാഗം സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ റഷീദുദീൻ മുല്ലപ്പള്ളി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ റെജി തോമസ്, റിൽജു മോഹൻ, സി. രതീഷ്, ഒ.എസ്. പ്രിയ, ജംസി എന്നിവരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.