ജോസഫ് തോമസ് കൃഷിത്തോട്ടത്തില്‍.
തൊടുപുഴ: കേരളത്തിന്റെ കല്‍പ്പവൃക്ഷമെന്നു വിശേഷിപ്പിക്കപ്പെടുന്ന തെങ്ങും ഇതര കാര്‍ഷിക വിളകളും നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന കര്‍ഷകനാണ് ജോസഫ് തോമസ് കുളത്തിനാല്‍. ഗുണമേന്മയുള്ള തെങ്ങിന്‍തൈ വാങ്ങാന്‍ മധുരയ്ക്ക് പോയ ചരിത്രമാണ് ഈ കര്‍ഷകന്റെ ജീവിതത്തെ വേറിട്ടതാക്കുന്നത്. കൃഷിയും കാര്‍ഷിക സംസ്കാരവും ജോസഫിന് ഉണര്‍ത്തുപാട്ടാണ്.
അറക്കുളം പഞ്ചായത്തിലെ പുത്തന്‍പള്ളി ജംഗ്ഷനിലാണ് ജോസഫിന്റെ കൃഷിയിടം. ഒന്നരയേക്കറില്‍ ഹൈബ്രിഡ് ഇനമായ ഡിxടി തെങ്ങാണ് കൃഷിചെയ്തിരിക്കുന്നത്. കായ്ഫലം നല്കുന്ന അഞ്ചുവര്‍ഷമായ നൂറോളം തെങ്ങാണ് തോട്ടത്തില്‍ തഴച്ചു വളര്ന്നുനില്ക്കുന്നത്. മൂന്നാം വര്‍ഷം മുതല്‍ കായ്ഫലം ലഭിച്ചുതുടങ്ങി. തെങ്ങിന്റെ ഓലകള്‍ തമ്മില്‍ കൂട്ടിമുട്ടാതെ സൂര്യപ്രകാശം നന്നായി ലഭിക്കാന്‍ എട്ടു മീറ്റര്‍ അകലത്തിലാണ് തൈകള്‍ നട്ടിരിക്കുന്നത്.
നടീലും പരിചരണവും
കൃഷിവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് ശാസ്ത്രീയമായ തൈ നടീലും പരിചരണ മാര്‍ഗങ്ങളുമാണ് ഇദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഒരു മീറ്റര്‍ സമചതുരത്തിലുള്ള കുഴിയിലാണ് തൈ നടുന്നത്. ഇലകള്‍ക്ക് കനവും മുളക്കരുത്തുമുള്ള തൈകളാണ് നടാന്‍ തെരഞ്ഞെടുക്കുന്നത്. ഏപ്രില്‍, മേയ് മാസങ്ങളാണ് നടീല്‍കാലം. നട്ട ശേഷം തണലും നനയും നല്‍കും.
മണ്ണുപരിശോധന നടത്തിയ ശേഷം സൂക്ഷ്മമൂലകങ്ങള്‍ ഉള്‍പ്പടെയുള്ള വളപ്രയോഗമാണ് നടത്തുന്നത്. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയടങ്ങിയ കൂട്ടുവളം വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഇടും. ഇതിനു പുറമേ മഗ്നീഷ്യം 250 ഗ്രാം, ബോറോണ്‍ 100 ഗ്രാം, സിങ്ക് സള്‍ഫേറ്റ് 50 ഗ്രാം എന്നിവയും മണ്ണില്‍ ചേര്‍ത്തുനല്‍കും. മച്ചിങ്ങ പൊഴിച്ചില്‍ ഇല്ലാതാക്കാനും തേങ്ങയ്ക്ക് വലിപ്പം കിട്ടുന്നതിനുമാണ് ബോറോണും സിങ്ക് സള്‍ഫേറ്റും ഉപയോഗിക്കുന്നത്.
പ്രതിരോധമാര്‍ഗം
കീടബാധ ഒഴിവാക്കുന്നതിനായി തെങ്ങിന്റെ ചുവട്ടിലും കവിളിലും വേപ്പിന്‍പിണ്ണാക്ക് ഇട്ടുകൊടുക്കും. ഫെറോണ്‍ കെണിയും കീടങ്ങളെ ചെറുക്കാന്‍ ഉപയോഗിച്ചുവരുന്നു. ഇതുവഴി, കൊമ്പന്‍ചെല്ലി, ചെമ്പന്‍ചെല്ലി എന്നിവയുടെ ആക്രമണത്തില്‍നിന്ന് ഒരു പരിധിവരെ തെങ്ങിനെ സംരക്ഷിക്കാന്‍ കഴിയുന്നുണ്ടെന്ന് ജോസഫ് പറയുന്നു. തോട്ടം നനയ്ക്കുന്നതിനായി സ്പ്രിംഗ്ലര്‍ സ്ഥാപിച്ചിട്ടുണ്ട്.
വിപണനം
കിലോയ്ക്ക് 45 രൂപനിരക്കില്‍ പ്രാദേശിക മാര്‍ക്കറ്റിലാണ് തേങ്ങ വില്‍ക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ കരിക്ക് വില്‍പ്പനയും ആരംഭിക്കും. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കരിക്കിന് നല്ല ഡിമാന്റുള്ളതിനാല്‍ ഇത് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. സമീപകാലത്തായി തെങ്ങിന്റെ ചിരട്ടയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. കിലോയ്ക്ക് 25-30 രൂപയ്ക്കാണ് ചിരട്ട വില്‍ക്കുന്നത്.
ഇടവിളക്കൃഷി
തെങ്ങിന്‍തോട്ടത്തില്‍ ഇടവിളയായി കമുകും കൊക്കോയും കൃഷി ചെയ്തിട്ടുണ്ട്. ഇന്റര്‍മംഗള ഇനത്തില്‍പെട്ട 100 കമുകാണ് തോട്ടത്തിലുള്ളത്. ഇതിനു പുറമേ 100 കൊക്കോയും കൃഷിചെയ്തിട്ടുണ്ട്. മണിമലയില്‍നിന്നാണ് കൊക്കോതൈകള്‍ വാങ്ങിയത്. തോട്ടത്തിന്റെ അതിരിലായി വാഴക്കൃഷിയുമുണ്ട്. സ്ഥലം അല്പംപോലും പാഴാക്കാതെ പരമാവധി വരുമാനം നേടുന്നതിനാണ് ഇടവിളക്കൃഷി ചെയ്യുന്നത്.
ഇതരവിളകള്‍
വീടിനോടു ചേര്‍ന്നുള്ള രണ്ടരയേക്കറില്‍ സമ്മിശ്ര കൃഷിയാണ് നടത്തുന്നത്. റംബുട്ടാന്, ഡ്രാഗണ്‍ഫ്രൂട്ട്, അവക്കാഡോ, ചെറി, വിവിധയിനം മള്‍ബറി, പേര, ചാമ്പ, ചെറുനാരകം, മധുരനാരകം, അബിയൂ, സീതപ്പഴം, പപ്പായ, സിന്ദൂരം, ജെ 33, വിയ്റ്റനാം ഏര്‍ലി ഇനത്തില്‍പ്പെട്ട പ്ലാവുകള്‍, വിവിധയിനം മാവ്, ജംബോട്ടിക്ക, ലോംഗന്‍, പുലാസാന്, ജാതി, റോബസ്റ്റ ഇനം കാപ്പി എന്നിവയാണ് കൃഷി ചെയ്തിരിക്കുന്നത്.
ഇതിനു പുറമേ തന്നാണ്ടുവിളകളായ ചേന, ചേമ്പ്, കാച്ചില്, ചെറുകിഴങ്ങ്, ഇഞ്ചി, മഞ്ഞള്‍, മത്തന്‍, മരച്ചീനി എന്നിവയും സമൃദ്ധമായ വിളവ് നല്കുന്നു. ഇതോടൊപ്പം മത്സ്യകൃഷിയും ചെറുതേന്‍ കൃഷിയുമുണ്ട്. ഗൗര, തിലാപ്പിയ എന്നീ ജനങ്ങളില്‍പ്പെട്ട മുന്നൂറോളം മത്സ്യങ്ങള്‍ കുളത്തിലുണ്ട്. പെരുമ്പാവൂരില്‍നിന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയത്. പെല്ലറ്റിനു പുറമേ, ചേമ്പില, മുരിങ്ങയില, അടുക്കളയിലുണ്ടാക്കുന്ന വിവിധ ഭക്ഷണങ്ങള്‍ എന്നിവയാണ് തീറ്റയായി നല്‍കുന്നത്. കുടുംബസ്വത്തായി മൂലമറ്റത്ത് ഏഴ് ഏക്കറില്‍ റബര്‍ കൃഷിയുമുണ്ട്. അടുത്ത വര്‍ഷം തോട്ടം റീപ്ലാന്റ് ചെയ്യുമ്പോള്‍ റബറിനുപകരം സമ്മിശ്രകൃഷിനടത്തുന്നതിനാണ് ജോസഫ് തോമസിന്റെ ആലോചന.
ഭാര്യ മേഴ്സി, മക്കളായ അനു, ടോം, ജെറിന് എന്നിവരുടെ പ്രോത്സാഹനവും മണ്ണില്‍ പൊന്നുവിളയിക്കാന്‍ ഈ കര്ഷകന് പുത്തന്‍ കരുത്തും പ്രചോദനവും പകരുന്നു. നാടിന്റെ കാര്‍ഷിക സംസ്കാരവും ജൈവവൈവിധ്യവും കൈമോശംവരാതെ കാത്തുസൂക്ഷിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.
Tags : crops NattuVishasham DistrictNews