പ്രതീകാത്മക ചിത്രം
വൈക്കം: ലോറിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ പെർമിറ്റില്ലാത്ത കക്കാത്തോട് ഫിഷറീസ് അധികൃതർ പിടികൂടി. വെച്ചൂർ ബണ്ട് റോഡിനു സമീപം ചേരകുളങ്ങര ഭാഗത്തുനിന്നുമാണ് 3.5 ടൺ കക്കാത്തോട് ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കക്കസംഘങ്ങൾക്ക് അനുവദിക്കുന്ന കടത്ത് പെർമിറ്റ് ഇല്ലാതെയാണ് കക്കാത്തോട് കൊണ്ടുപോകാൻ ശ്രമിച്ചത്. സ്വകാര്യ വ്യക്തികൾക്ക് 200 കിലോയിൽ കൂടുതൽ കക്കയോ കക്കാതോടോ കക്ക ഇറച്ചിയോ ജലമാർഗമോ കരമാർഗമോ കൊണ്ടുപോകണമെങ്കിൽ പെർമിറ്റ് നിർബന്ധമാണ്. സമീപ ദിവസങ്ങളിലും പെർമിറ്റ് ഇല്ലാതെ കക്കാതോട് കടത്താൻ ശ്രമിച്ചവർക്കെതിരെ ഫിഷറീസ് വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു.
ഫിഷറീസ് വകുപ്പ് നൽകുന്ന പെർമിറ്റിന്റെ അടിസ്ഥാനത്തിൽ കക്ക സംഘങ്ങൾ അനുവദിക്കുന്ന പാസ് ഉപയോഗിച്ച് മാത്രമേ കക്കാതോട് വാഹനങ്ങളിൽ കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. നിയമാനുസൃത രേഖകളില്ലാതെ വെച്ചൂർ ബണ്ട് റോഡ് ഭാഗത്ത് വാഹനത്തിൽ കക്കാതോട് കയറ്റി പോകുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഫിഷറീസ് ഉദ്യോഗസ്ഥർ വാഹനത്തെ പിന്തുടർന്ന് പിടികൂടിയത്. നിയമലംഘനം നടത്തിയവർക്കെതിരെ കെഐഎഫ്എ ആക്ട് (KIFA act) പ്രകാരം 15,900 രൂപ പിഴ ഈടാക്കി. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
കോട്ടയം ജില്ല ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എ. കൃഷ്ണകുമാരിയുടെ നിർദേശനുസരണം നടത്തിയ പരിശോധനയിൽ വൈക്കം ഫിഷറീസ് ഇൻസ്പെക്ടർ ഓഫീസിലെ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മറ്റം മെറിറ്റ് കുര്യൻ, ഫിഷറീസ് ഓഫീസർ സി.കെ. സ്മിത, ജിഷ്ണു, ഗിരീഷ്, വിപിൻ, സ്വാതിഷ് എന്നിവർ പങ്കെടുത്തു.
Tags : smuggled NattuVishasham DistrictNews