സൽമാൻ സാലിഹ്, സാദിഖ്.
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. മലപ്പുറം മുണ്ടുപറന്പ് ഗവണ്മെന്റ് കോളജിന് സമീപം പള്ളിയാളി പീടിയേക്കൽ സൽമാൻ സാലിഹ് (26), പരപ്പനങ്ങാടി ഒട്ടുമ്മൽ ബീച്ച് പൂക്കൂന്റെ പൂരക്കൽ സാദിഖ് (38), തിരൂർ കൂട്ടായി പുത്തൻവീട്ടിൽ പി.വി. സുബൈർ (38) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. വിദേശത്ത് നിന്ന് സ്വർണവുമായി എത്തുന്ന ആളെ തട്ടിക്കൊണ്ടുപോയി സ്വർണം കവർച്ച ചെയ്യാൻ എത്തിയ 13 പേർ ഏതാനും ദിവസം മുന്പ് പിടിയിലായിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ മൂന്നുപേർ കൂടി അറസ്റ്റിലായത്. സ്വർണം തട്ടാനെത്തിയവരിൽ നിന്ന് രണ്ട് ഇന്നോവ കാറുകളും 14 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ പടന്നോട്ട് സ്വദേശി കൈപ്പേകണ്ടി അൻസാർ, പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശി അലി അക്ബർ എന്നിവരുടെ നിർദേശ പ്രകാരമാണ് കവർച്ചാ സംഘം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലെ സന്ദേശങ്ങൾ പോലീസ് പരിശോധിച്ചപ്പോഴാണ് ഇപ്പോൾ മൂന്നുപേർ പിടിയിലായത്.
അറസ്റ്റിലായ സൽമാൻ സാലിഹ് കഴിഞ്ഞ ഞായറാഴ്ച കരിപ്പൂരിൽ വിമാനം ഇറങ്ങി അപ്രത്യക്ഷനായിരുന്നു. തുടർന്ന് സൽമാനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം കരിപ്പൂർ പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ സൽമാനെ കണ്ടെത്തി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ ചുരളഴിയുന്നത്. സൽമാൻ സാലിഹ് ഗൾഫിൽ സ്വർണക്കടത്ത് സംഘം ഏൽപ്പിച്ച സ്വർണവുമായി മുങ്ങുകയായിരുന്നുവെന്ന് വ്യകതമായി. ഈ സ്വർണം കൈപ്പറ്റുന്നതിനായിരുന്നു കരിപ്പൂരിൽ സ്വർണം പൊട്ടിക്കൽ സംഘം എത്തിയത്.
അതേസമയം ഗൾഫിൽ നിന്ന് സ്വർണം കൈപ്പറ്റിയ സൽമാൻ അവിടെ തന്നെ സ്വർണം മറ്റൊരാൾക്ക് കൈമാറി പണം കൈപ്പറ്റുന്നതിന് പദ്ധതി തയാറാക്കിയിരുന്നു. യഥാർഥ ഉടമക്ക് സ്വർണം നൽകാതെ മറ്റൊരാൾക്ക് കൈമാറുന്നതിന് 40 ലക്ഷമാണ് ഇയാൾ പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നത്. ഇതു പ്രകാരം കരിപ്പൂരിലെത്തിയ സൽമാൻ യഥാർഥ ഉടമകൾ പറഞ്ഞുവിട്ട സ്വർണം പൊട്ടിക്കൽ സംഘത്തിനു കൈമാറാതെ ഷബി എന്ന ആളുടെ കാറിൽ മുങ്ങുകയായിരുന്നു.
കോഴിക്കോട് മുക്കത്തേക്കാണ് ഇവർ സ്ഥലം വിട്ടത്. അവിടെ സാദിഖും ഉണ്ടായിരുന്നു. തുടർന്ന് നാലുപേരും കാറിൽ എറണാകുളത്ത് പോയി അവിടെ മുറിയെടുത്ത് ട്രോളി ബാഗിൽ ഒളിപ്പിച്ച സ്വർണം പങ്കുവയ്ക്കുകയാണ് ഉണ്ടായതെന്ന് സൽമാൻ പോലീസിനോട് സമ്മതിച്ചു. ഇതോടെ കേസിൽ സൽമാനും സാദിഖും സുബൈറും അറസ്റ്റിലായി.
Tags : Local News Nattuvishesham Malappuram