കാഞ്ഞങ്ങാട്: കേരള ഗവ. നഴ്സസ് അസോസിയേഷൻ 69-ാം സംസ്ഥാന സമ്മേളനത്തിന് കാഞ്ഞങ്ങാട് നക്ഷത്ര ഓഡിറ്റോറിയത്തിൽ തുടക്കമായി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കെജിഎൻഎ സംസ്ഥാന പ്രസിഡന്റ് ഷൈനി ആന്റണി അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ വി.വി. രമേശൻ, എഫ്എസ്ഇടിഒ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. ശശിധരൻ, കോൺഫഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജനറൽ സെക്രട്ടറി ജി.ആർ. പ്രമോദ്, കെജിഎൻഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി. സുബ്രഹ്മണ്യൻ, ട്രഷറർ എൻ.ബി. സുധീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
പൊതുജനാരോഗ്യമേഖല സ്വകാര്യവത്കരിക്കാനും തെരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ കോളജുകളെ സ്വയംഭരണ സ്ഥാപനങ്ങളാക്കാനുമുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നാണ് ബജറ്റിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇത് വൻകിട കോർപറേറ്റുകൾക്ക് ആരോഗ്യമേഖലയിൽ പിടിമുറുക്കാൻ അവസരം നൽകുന്നതിനു വേണ്ടിയാണ്. ഇന്ദിര ഗാരന്റിയുടെ ഭാഗമായി പ്രഖ്യാപിച്ച ഇൻഷ്വറൻസ് പദ്ധതിയും സർക്കാർ ആശുപത്രികളുടെ പ്രസക്തി നഷ്ടപ്പെടുത്തുമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.
വൈകുന്നേരം നടന്ന കലാസന്ധ്യ സംഗീതനാടക അക്കാദമി മുൻ സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. കെജിഎൻഎ സംസ്ഥാന സെക്രട്ടറി നിഷ ഹമീദ്, കെ.പി. ഷീന, എം.ആർ. രജനി എന്നിവർ പ്രസംഗിച്ചു. തുടർന്ന് സംസ്ഥാന ഫോക്ലോര് അക്കാദമി അവാർഡ് ജേതാവ് സുഭാഷ് അറുകരയും സംഘവും പാട്ടരങ്ങ് പരിപാടി അവതരിപ്പിച്ചു. ജില്ലയിലെ നഴ്സുമാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.