കളൻതോട് എംഇഎസ് കോളജിൽ സംഘടിപ്പിച്ച "പ്രചോദനം 2026' പരിപാടി മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുന്നു.
മുക്കം: കേരളത്തിലെ വലിയ സാധ്യതകൾ ഉപയോഗപ്പെടുത്തി കേരള സംസ്ഥാനത്തെ ഏറ്റവും മികച്ച ഹയർ എഡ്യുക്കേഷൻ ഡെസ്റ്റിനേഷനാക്കി മാറ്റുമെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു.
ഇതിനാവശ്യമായ സമഗ്രമായ പരിഷ്കാരങ്ങൾ വരുത്തുമെന്നും അടുത്ത വർഷത്തോടെ അക്കാദമിക് ഷെഡ്യൂളും സിസ്റ്റവും പൂർണമായി മാറ്റിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ പരീക്ഷകളിൽ വിജയം നേടിയ കോളജിലെ വിദ്യാർഥികളെയും, കളൻതോടും പരിസരങ്ങളിലുമുള്ള അഞ്ച്, ആറ്, ഏഴ്. എട്ട് വാർഡുകളിലെ വിദ്യാർഥികളെയും, കളൻതോടിലെ ഓട്ടോ റിക്ഷാ തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർഥികളെയും അനുമോദിക്കുന്നതിനായി കളൻതോട് എംഇഎസ് കോളജിൽ സംഘടിപ്പിച്ച "പ്രചോദനം 2026' പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന് പിന്നിൽ സർക്കാർ മാത്രമല്ല, വിവിധ സംഘടനകളുടെ പങ്കുമുണ്ട്. കേരളത്തിന്റെ ഏറ്റവും വലിയ സാധ്യതയായ ഉന്നതവിദ്യാഭ്യാസ മേഖലയെ ഇതുവരെ ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ല. നമ്മുടെ കുട്ടികൾ ഉപരിപഠനത്തിനായി പുറത്തുപോയി പഠിക്കുന്ന അവസ്ഥയാണുള്ളത്.
കുട്ടികളെ പുറത്തേക്ക് എങ്ങനെ പറഞ്ഞയക്കാമെന്ന് ഗവേഷണം നടത്തുകയാണ് കേരളത്തിലെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന സ്റ്റുഡന്റ്സ് ഡൈവേഴ്സിറ്റി കേരളത്തിലില്ല. പുറത്ത് നിന്ന് വിദ്യാർഥികളെ കേരളത്തിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കോളജിലെ നവീകരിച്ച ലൈബ്രറിയുടെ ശിലാഫലക അനാച്ഛാദനം മന്ത്രി നിർവഹിച്ചു. സമീപ പ്രദേശത്തെ ഉയർന്ന വിദ്യാഭ്യാസത്തിന് അർഹരായ ഇരുന്നൂറോളം കുട്ടികൾക്ക് മെമെന്റോയും പഠനോപകരണങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ എംഇഎസ് പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Minister