കുമരകം: കുമരകത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനു കുമരകം പൊലിസിന്റെ കരുതല്‍ സ്പര്‍ശം.
തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ സ്വദേശി പി. ശരവണ(37)നാണ് കുമരകം പൊലീസ് ബന്ധുക്കള്‍ എത്തുന്നതു വരെ സംരക്ഷണം ഒരുക്കിയത്. ഏഴുമാസങ്ങള്‍ക്കു മുമ്പാണ് ശരവണന് നാടുവിട്ടു പോന്നത്. വിവിധ സ്ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് കുമരകത്തെത്തിയത്.
കുമരകം ചീപ്പുങ്കലില്‍ അവശ നിലയില്‍ യുവാവിനെ കണ്ടതോടെ ശിക്കാര ബോട്ട് ഉടമയായ മോനച്ചന് ഭക്ഷണവും വെള്ളവും വാങ്ങി നല്‍കിയശേഷം യുവാവിന്റെ കൈയില്‍ പച്ചകുത്തിയ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടു.
ഇതോടെയാണ് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് കഴിഞ്ഞ ഫെബ്രുവരിയില്‍ വീടുവിട്ടു പോന്നതാണെന്ന് മനസിലായത്.
യുവാവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ ഡിണ്ടിഗല്‍ വിലാംപെട്ടി പൊലിസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. തമിഴ്, മലയാള പത്രങ്ങളിലും യുവാവിന്റെ ഫോട്ടോ സഹിതം പരസ്യം നല്‍കിയിരുന്നെങ്കിലും യാതൊരു വിവരം ലഭിച്ചിരുന്നില്ല. ഇതോടെ വിവരം കുമരകം പൊലീസിനെ അറിയിച്ചു.
കുമരകം പൊലിസ് ഇയാളെ ബന്ധുക്കള്‍ എത്തുന്നതുവരെ സംരക്ഷണ കേന്ദ്രത്തിലാക്കി. ഇന്നലെ രാത്രിയോടെ ഡിണ്ടിഗലില്നിന്നും ബന്ധുക്കള്‍ എത്തി യുവാവിനെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.
കുമരകം സിഐ പ്രസാദ് എബ്രഹാം വര്‍ഗീസിന്റെ നിര്‍ദേശപ്രകാരം പിആര്‍ഒ സുനില്‍കുമാര്‍, എസ്ഐ ബസന്ത് എന്നിവരാണ് ബന്ധുക്കളെ വിളിച്ചുവരുത്തി യുവാവിനെ സുരക്ഷിതമായി കൈമാറിയത്.