വർക്കല: രണ്ടു കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേരെ കാണാനില്ലെന്നു പരാതി. ബന്ധുക്കളുടെ പരാതിയെ തുടർന്ന് അയിരൂർ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നടയറ എം.എ. കലാം റോഡിൽ റസൂൽ മൻസിലിൽ റൗഫ് (52), ഭാര്യ ഹസീന (42), മക്കളായ റസൂൽ (12), റസൽ (5) എന്നിവരെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 ന് രാവിലെ മുതൽ കാണാതായത്. സഹോദരങ്ങൾ ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടർന്നാണ് അയിരൂർ പൊലിസിൽ പരാതി നൽകിയത്. പ്രവാസിയായിരുന്ന റൗഫ് നാലുവർഷം മുന്പു നാട്ടിലെത്തി പെയിന്റിംഗ് തൊഴിലാളി ജോലി ചെയ്തുവരികയായിരുന്നു. ഹസീന വീട്ടമ്മയും റസൂൽ ഏഴാം ക്ലാസിലും റസൽ എൽകെജി യിലും പഠിക്കുന്ന വിദ്യാർഥികളുമാണ്. വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽനിന്നും ലോണെടുത്തതുവഴി ലക്ഷങ്ങളുടെ ബാധ്യതയുണ്ടെന്നാന്നു ബന്ധുക്കൾ പറയുന്നു.
തിരിച്ചടവുകൾ മുടങ്ങിയതോടെ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും നിരന്തരം കടുത്ത സമ്മർദങ്ങളും ഭീഷണികളും ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. താമസിക്കുന്ന വീടും പുരയിടവും വിറ്റു ബാധ്യത തീർക്കാനായി റൗഫ് ശ്രമം തുടങ്ങിയിരുന്നുവെങ്കിലും ചില തർക്കങ്ങളിൽപ്പെട്ട് ആസ്തികൾ മരവിപ്പിക്കപ്പെട്ടിരുന്നു വെന്നും ബന്ധുക്കൾ വ്യക്തമാക്കി.വിവരം ലഭിക്കുന്നവർ പൊലിസ് സ്റ്റേഷനിൽ വിവരം അറിയിക്കണം.