കുഞ്ഞാമിന കൊലക്കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണൻ നായരും സംഘവും.
കണ്ണൂർ: കുഞ്ഞാമിനയുടെ വയറിലും ശരീരത്തിന്റെ വിവിധഭാഗങ്ങളിലായി 19 കുത്തുകളേറ്റിരുന്നു. ദേഹത്തുണ്ടായിരുന്ന പത്തു പവനോളം സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ആന്ധ്രാപ്രദേശിലെ ഓംഗോൾ പോലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യം ചെയ്ത പ്രതികൾ അവിടെ നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങി കേരളത്തിലേക്കു കടക്കുകയായിരുന്നു. പ്രതികൾ വ്യാജരേഖകൾ നൽകിയാണ് ക്വാർട്ടേഴ്സ് വാടകയ്ക്ക് എടുത്തത്. തുടർന്ന് ഇവർ കുഞ്ഞാമിനയുമായി സൗഹൃദത്തിലായി. എന്നാൽ, കുഞ്ഞാമിനയുടെ കൊലപാതകത്തിനുശേഷം ഇവർ ഏത് സംസ്ഥാനക്കാരാണെന്നുപോലും പോലീസിന് വ്യക്തമായിരുന്നില്ല.
ആദ്യനാളുകളില്‍ കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡിന്റെ സഹായത്തോടെ പതിനാലു സംസ്ഥാനങ്ങളില്‍ പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കൊലപാതകം നടത്തിയശേഷം മൂവർസംഘം അന്ന് രാവിലെ ഒന്‍പതരയ്ക്ക് ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞുപോയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ തന്നെ പോലീസിന് വ്യക്തമായിരുന്നു. രാവിലെ എട്ടിനും ഒന്പതരയ്ക്കുമിടയിലാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും സ്ഥിരീകരിച്ചിരുന്നു. കൊലനടന്ന ദിവസം ഇരിക്കൂറില്‍ നിന്ന് ഓട്ടോറിക്ഷയില്‍ രാവിലെ 10.45ന് എത്തിയ സംഘം ഇവിടെ പ്രകാശ് ജംഗ്ഷനില്‍ നില്ക്കുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു.
കൊലപാതകത്തിനു ശേഷം സംഘം മഹാരാഷ്ട്രയിലേക്ക് പോയെന്നായിരുന്നു ഇവരുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പോലീസിന് വ്യക്തമായത്. തുടര്‍ന്ന് ഗുജറാത്തിലെ സൂറത്തിലുമെത്തി.
ഇവിടെ നിന്നും രാജസ്ഥാനിലെ അജ്മീറിലെത്തിയവർ 21 മുതല്‍ വീണ്ടും റായ്ഗുഡിലെ ഹോട്ടലില്‍ താമസിച്ചിരുന്നു. എന്നാല്‍, ഇതിനുശേഷം എങ്ങോട്ടുപോയെന്ന് വ്യക്തമായ വിവരമൊന്നും പോലീസിന് ലഭിച്ചിരുന്നില്ല.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സംഘം ഉപയോഗിച്ചിരുന്ന സിംകാര്‍ഡിലെ മേല്‍വിലാസം കര്‍ണാടക ഗുണ്ടല്‍പേട്ട് സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. പോലീസ് സംഘം ഇവിടെ എത്തിയെങ്കിലും ഇവര്‍ ഇവിടെ വാടകയ്ക്കു താമസിച്ചപ്പോള്‍ അയല്‍വാസിയായ യുവതിക്ക് മാക്സി വില്പന നടത്തി സിംകാര്‍ഡ് കൈവശപ്പെടുത്തിയതാണെന്നു വ്യക്തമായിരുന്നു.
പ്രതികളിലേക്ക്
ദേശീയ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയ്ക്ക് ഉള്‍പ്പെടെ പ്രതികളെ കുറിച്ചുളള വിവരങ്ങള്‍ കൈമാറിയെങ്കിലും കാര്യമായ അന്വേഷണ പുരോഗതിയുണ്ടായില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയായതോടെ നാട്ടുകാരും ആക്ഷന്‍ കമ്മിറ്റിയും പ്രക്ഷോഭമാരംഭിക്കുകയും ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ 2016 ൽ രജിസ്റ്റർ ചെയ്ത കേസ് 2024ൽ അന്തർ സംസ്ഥാന ബന്ധമുള്ള പ്രതികളെ പിടികൂടാൻ സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. 2013ൽ ആന്ധ്രയിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവർന്ന കേസ് ഇവർക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഷൊർണൂർ പോലീസിൽ ഇവർക്കെതിരെ പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസുണ്ട്.
ക്രൈംബ്രാഞ്ച് ഈ കേസ് ഏറ്റെടുത്തപ്പോൾ തന്നെ അന്വേഷണത്തിനായി എഐ അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു. ഡൽഹി കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിൽ അന്വേഷണം.
പ്രതികളുടെ ആധാർകാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ സംഘത്തിന് ലഭിച്ചു. പിന്നീട്, ഇൻസ്റ്റഗ്രാം ഉൾപ്പെടയുള്ള സോഷ്യൽമീഡിയ വഴിയാണ് പ്രതികളിലേക്കെത്തിയത്.
കുഞ്ഞാമിനയിൽനിന്ന്
ചോറുവാങ്ങി കഴിച്ചശേഷം....
ഇരിക്കൂർ: കുഞ്ഞാമിനയുടെ വീടിനടുത്ത വാടക ക്വാർട്ടേഴ്സിലെ താമസക്കാരും കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന പ്രതികൾ കുഞ്ഞാമിനയെ കൊലപ്പെടുത്തിയത് അവരിൽനിന്ന് ചോറുവാങ്ങി കഴിച്ചശേഷം. ആസൂത്രിതമായ കൊലപാതമാണ് പ്രതികൾ നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
കുഞ്ഞാമിനയുടെ മക്കൾ പുറത്തുപോകുന്ന ദിവസം മനസിലാക്കിയ ശേഷം കൊള്ളയ്ക്കും കൊലയ്ക്കും തെരഞ്ഞെടുക്കുകയായിരുന്നു. വസ്ത്രവ്യാപാരികൾ എന്ന നിലയിലാണ് പ്രതികൾ വാടക ക്വാർട്ടേഴ്സ് എടുത്തിരുന്നത്.
കൊല നടത്തുന്നതിന് മുന്‍പ് അതുവരെ ഉപയോഗിച്ചിരുന്ന വിലകൂടിയ ഫോൺ പ്രതികൾ ഇരിട്ടിയിലെ ഒരു കടയിൽ വിറ്റിരുന്നു. ഈ ഫോൺ ട്രാക്ക് ചെയ്ത് തങ്ങളിൽ എത്തരുതെന്ന ഉദ്ദേശത്തോടെയായിരുന്നു ഇത്. വീട്ടിൽ തനിച്ചായ കുഞ്ഞാമിനയെ കസേരയിൽ കെട്ടിയിട്ട് മാലയും മോതിരവും ഊരിയെടുത്ത പ്രതികൾ വീട്ടിൽ സൂക്ഷിച്ചുവച്ച മറ്റ് സ്വർണവും പണവും ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ പലതവണ സ്ക്രൂ ഡ്രൈവർ കൊണ്ടു കുത്തിപ്പരിക്കേൽപ്പിച്ചു. ഇതിനിടെ കുഞ്ഞാമിനയുടെ കമ്മൽ സ്വർണമല്ലെന്ന് മനസിലാക്കി ഇത് ഉപേക്ഷിച്ചു. സ്വർണമല്ലെന്ന ധാരണയിൽ ഒരു സ്വർണവളയും വീട്ടിൽ തന്നെ ഉപേക്ഷിച്ചിരുന്നു. കൊല നടത്തിയ ശേഷം വീടു പൂട്ടിയ പ്രതികൾ ഓട്ടോ റിക്ഷയിൽ മട്ടന്നൂരിലേക്കും അവിടെനിന്ന് മറ്റൊരു ഓട്ടോയിൽ തലശേരിയിലേക്കും പോയി. തുടർന്ന് ട്രെയിനിൽ മംഗളൂരുവിലേക്ക് കടന്നു. ഇവിടെനിന്ന് സൂറത്തിലേക്കും കടക്കുകായായിരുന്നു.
ഇതിനിടെ ഇവരിൽനിന്ന് തുണിത്തരങ്ങൾ വാങ്ങാനായി ഫോണിൽ ബന്ധപ്പെട്ട ജെബീബുള്ള എന്നയാളെ സൂറത്തിലേക്ക് വിളിച്ചു വരുത്തി പണം വാങ്ങി വസ്ത്രങ്ങളുമായി എത്താമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു.
അന്വേഷണത്തിൽ പോലീസിന് മട്ടന്നൂരിലെത്തിയ പ്രതികളുടെ വ്യക്തതയില്ലാത്ത സിസിടിവി ദൃശ്യങ്ങൾ മാത്രമായിരുന്നു ലഭിച്ചത്. ഇതു മാത്രമായിരുന്നു പോലീസിന് ലഭിച്ച ഏകപിടിവള്ളി. തുടർന്ന് ദീർഘകാലമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.