ദേശീയ പാതയിൽ ഹെഡ് വർക്സ് ഡാമിനു സമീപം മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം.
മൂന്നാർ: കാലവർഷം ശക്തി പ്രാപിച്ചതോടെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ ജില്ലാ ഭരണകൂടം ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ദേശീയ പാതയിലെ മൂന്നാര്‍ സിഎസ്ഐ പള്ളിക്കു സമീപമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ 29, 31, 01 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യംകൂടി കണക്കിലെടുത്താണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയ തെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു.
കനത്ത മഴയെത്തുടര്‍ന്ന് ദേശീയപാതയിൽ മൂന്നാർ ഹെഡ്വർക്ക് ഡാമിനു സമീപം മണ്ണും കല്ലും ഇടിഞ്ഞുവീണതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. പുലർച്ചെ ആആറോടെയായിരുന്നു സംഭവം. മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയപാതയിലൂടെ വാഹനഗതാഗതം താത്കാലികമായി തടസപ്പെട്ടെങ്കിലും അധികൃതർ അടിയന്തരമായി മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
മണ്ണിടിച്ചിലുണ്ടായ ഹെഡ്വര്ക്സ് ഡാമിനു സമീപം ഒരുവരി മാത്രമായി ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. പ്രദേശത്ത് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കനത്ത മഴ മൂലം ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ പലയിടത്തും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട് .
Tags : Nattuvishesham Districtnews Landslide