പ്രതീകാത്മക ചിത്രം
ചെറുതോണി: ചെറുനാരങ്ങ വില കുത്തനെ കൂടി. കഴിഞ്ഞ മാസം വരെ 80 മുതൽ 90 രൂപ വരെയായിരുന്നു കിലോയ്ക്കു വില. ഇപ്പോൾ 120 രൂപയായി വില വർധിച്ചിരിക്കുകയാണ്. കർണാടകയിൽനിന്നുള്ള നാരങ്ങാ വരവുകുറഞ്ഞതും തമിഴ്നാട്ടിൽ വില ഉയർന്നതും ഇടുക്കിയിലെ നാരങ്ങാവിപണിയെ സാരമായി ബാധിച്ചു.
കടുത്തവേനലിൽ ഉത്പാദനം കുറഞ്ഞതും വില ഉയരാൻ കാരണമായതായി പറയുന്നു. തമിഴ്നാട്ടിൽനിന്നെത്തുന്ന പുളിയങ്കുടി നാരങ്ങായ്ക്കാണ് കടകളിൽ കൂടുതൽ പ്രിയം. ഏറെ വലിപ്പമുള്ളതും പെട്ടെന്ന് ചീത്തയാകാത്തതുമാണ് പുളിയങ്കുടിനാരങ്ങയെ പ്രിയങ്കരമാക്കുന്നത്.
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ചെറുനാരങ്ങാ ഉള്ളത് പുളിയങ്കുടിയിലാണ്. ജ്യൂസ് വിപണിയിലും ഇതിനാണ് വിൽപന ഏറെയുള്ളത്. സാധാരണയായി ജൂൺ മുതൽ ഓഗസ്റ്റുവരെ നാരങ്ങയ്ക്ക് വിലക്കയറ്റം ഉണ്ടാകാറില്ല.
ഓണത്തിന് ദിവസങ്ങൾമാത്രമുള്ളപ്പോൾ നാരങ്ങാ വിലകൂടിയത് വിപണിയെ സാരമായി ബാധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. നാരങ്ങാ വില ഉയർന്നതോടെ ചെറിയ പെട്ടിക്കടകൾ മുതൽ ബേക്കറി വരെയുള്ള കടകളിൽ നാരങ്ങാ വെള്ളത്തിനും വിലവർധിപ്പിച്ചു.
കുടുംബശ്രീയടക്കമുള്ള ചെറുകിട അച്ചാർ യൂണിറ്റുകളും വില വർധനവിൽ പ്രതിസന്ധിയിലായിരിക്കയാണ്.
ഓണത്തിനു വലിയ വില്പന പ്രതീക്ഷയിലായിരുന്നു കുടുംബശ്രീ യൂണിറ്റുകൾ. വിലകൂട്ടിയാൽ വില്പന കുറയുമെന്നാണ് ഇവർ പറയുന്നത്.