കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏതുസമയവും പ്രഖ്യാപിക്കാനിരിക്കെ ത്രിതല പഞ്ചായത്ത്, നഗരസഭകളിലേ സീറ്റു വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വേഗത്തിലാക്കി മുന്നണികള്‍. യുഡിഎഫ് ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. ഇനി കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കണം.
എല്‍ഡിഎഫില്‍ ജില്ലയില്‍ 26 പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലും സീറ്റു വിഭജനം പൂര്‍ത്തിയാക്കി. നാളെ ജില്ലാ പഞ്ചായത്തിന്റെ സീറ്റു വിഭജന ചര്‍ച്ച നടക്കും. എന്‍ഡിഎയില്‍ ഘടകക്ഷികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭകളിലെ വാര്‍ഡ് കമ്മിറ്റികളോട് സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിക്കാന്‍ ജില്ലാ നേതൃത്വം നിര്‍ദേശിച്ചിരിക്കുകയാണ്. ഇതിനിടയില്‍ പലയിടത്തും സ്ഥാനാര്‍ഥികള്‍ വീടുകയറിയുള്ള പ്രചാരണം ആരംഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥികളാണു കൂടുതലായി പ്രചാരണം തുടങ്ങിയത്. സോഷ്യല്‍ മീഡിയായില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഫോട്ടോ പോസ്റ്റ് ചെയ്ത് പ്രചാരണം തുടങ്ങിയവരുമുണ്ട്.
യുഡിഎഫ്
യുഡിഎഫില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച പുരോഗമിക്കുകയാണ്. 10 പഞ്ചായത്തുകളില്‍ സീറ്റു വിഭജന ചര്‍ച്ച പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തിലേക്കുള്ള ചര്‍ച്ച അടുത്തദിവസം നടക്കും. മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്തില്‍ ഇത്തവണ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും സീറ്റു വിഭജിച്ചെടുക്കുകയായിരുന്നു. ഇതിനിടയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്. കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ്പിനു നല്കിയ മുഴുവന്‍ സീറ്റുകളും ഇത്തവണ നല്‍കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം.
സീറ്റ് ഏറ്റെടുക്കുമോയെന്ന ഭയത്തിലാണ് ജോസഫ് ഗ്രൂപ്പിന്റെ ഏകപക്ഷീയ സ്ഥാനാര്‍ഥി നിര്‍ണയമെന്നു പറയുന്നു. എരുമേലി, മുണ്ടക്കയം സീറ്റുകളിലൊന്നാണ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിനും സിഎംപിക്കും ആര്‍എസ്പിക്കും പഞ്ചായത്തുകളില്‍ സീറ്റുകള്‍ നല്കാന് ധാരണയായിട്ടുണ്ട്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, സുധാ കുര്യന് തുടങ്ങിയവരെയാണ് ജില്ലാ പഞ്ചായത്തിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. കേരള കോണ്‍ഗ്രസാകട്ടെ ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ്, അജിത് മുതിരമല, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തോമസ് കുന്നപ്പള്ളി, ലൈസമ്മ പുളിങ്കാട്, മേരി സെബാസ്റ്റ്യന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്.
എല്‍ഡിഎഫ്
എല്‍ഡിഎഫില്‍ 26 പഞ്ചായത്തുകളിലും ഏറ്റുമാനൂര്‍, കോട്ടയം മുനിസിപ്പാലിറ്റികളിലും സീറ്റു വിഭജനം പൂര്‍ത്തിയായി. പഞ്ചായത്തുകളില്‍ അധികം വന്ന വാര്‍ഡുകളില്‍ സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ് എന്നിവയ്ക്ക് ആനുപാതികമായി നല്‍കാനാണ് എല്‍ഡിഎഫ് തീരുമാനം.
ചെറു കക്ഷികളെ സീറ്റു വിഭജനത്തില്‍ അവഗണിക്കുന്നതായി ജനതാദള്‍ എസ്, ആര്‍ജെഡി, എന്‍സിപിഎസ് എന്നീ കക്ഷികള്‍ ആരോപണമുന്നയിച്ചു കഴിഞ്ഞു. ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണത്തെ സീറ്റു വിഭജനം തുടരാനാണ് ധാരണ. നാളെ വൈകുന്നേരമാണ് ജില്ലാ പഞ്ചായത്ത് സീറ്റുവിഭജന ചര്‍ച്ച. ജില്ലാ പഞ്ചായത്തിലെ വര്‍ധിച്ച ഡിവിഷന് കേരള കോണ്‍ഗ്രസ് എമ്മിനു ലഭിച്ചേക്കും. ഇതനുസരിച്ച് മറ്റു സീറ്റുകള്‍ ചിലതു വച്ചുമാറുന്നതും ചര്‍ച്ചയിലുണ്ട്. മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ചെറു കക്ഷികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നുണ്ടെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പറഞ്ഞു.
സിപിഎമ്മില്‍നിന്ന് അജയന് കെ. മേനോന്, കെ. രാജേഷ്, കെ.ആര്. അജയ് എന്നിവരും കേരള കോണ്‍ഗ്രസില്‍നിന്ന് ജോളി മടുക്കക്കുഴി, പി.സി. കുര്യന്, നിര്‍മല ജിമ്മി തുടങ്ങിയവരുടെ പേരുകളാണ് ജില്ലാ പഞ്ചായത്തിലേക്ക് സജീവ പരിഗണനയിലുള്ളത്. എന്‍സിപിയും ജനതാദള്‍ എസും ജില്ലാ പഞ്ചായത്തില്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്. രണ്ടു കക്ഷികളെയും പരിഗണിക്കാന്‍ സാധ്യതയില്ല. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി 10നു മുമ്പായി പഞ്ചായത്തു തലങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവതരിപ്പിച്ച് പൊതുസമ്മേളനവും എല്‍ഡിഎഫ് നടത്തും.
ബിജെപി
ബിജെപി ജില്ലാ കമ്മിറ്റികളെ കോട്ടയം ഈസ്റ്റ്, വൈസ്റ്റ് എന്നിങ്ങനെ വിഭജിച്ചതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ്. എന്‍ഡിഎ മുന്നണി എന്ന രീതിയിലുള്ള സീറ്റു വിഭജന ചര്‍ച്ചകള്‍ നടന്നുവരികയാണ്. ബിഡിജെഎസുമായിട്ടാണ് പ്രധാന ചര്‍ച്ച. കേരള കോണ്‍ഗ്രസ് നാഷണലിറ്റ്, എല്‍ജെപി എന്നീ കക്ഷികളും സീറ്റുകള്‍ക്ക് അവകാശവാദമുന്നയിച്ചിട്ടുണ്ട്. പഞ്ചായത്ത്, ബ്ലോക്ക്, മുനിസിപ്പല്‍ വാര്‍ഡുകളില്‍നിന്നുള്ള സ്ഥാനാര്‍ഥി പട്ടിക ജില്ലാ കമ്മിറ്റികള്‍ക്ക് നല്‍കാനാണ് നിര്‍ദേശം.
ജില്ലാ കമ്മിറ്റിയാണ് ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്. ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന നേതൃത്വത്തനു കൈമാറി. സംസ്ഥാന നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി പഞ്ചായത്ത്, നഗര പരിധികളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ബിജെപിയുടെ പദയാത്ര അടുത്തദിവസം ആരംഭിക്കും.
നാടെങ്ങും ഉദ്ഘാടന മാമാങ്കം
കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തിരിക്കെ നാടുനീളെ കല്ലിടീലും ഉദ്ഘാടനങ്ങളുമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാനും പിടിച്ചുകയറാനും പണി തീരാത്ത സ്ഥാപനങ്ങളും ഉദ്ഘാടനം ചെയ്യുകയാണ്. പദ്ധതി നടപ്പായില്ലെങ്കിലും ശിലാസ്ഥാപനം നടത്താനും ജനപ്രതിനിധികള്‍ മത്സരിക്കുന്നു. പഞ്ചായത്തുകളില്‍ റോഡുകളുടെ ശോച്യാവസ്ഥയാണ് ഏറ്റവും പഴി കേള്‍ക്കുന്നത്. അതിനാല്‍ റോഡിലെ കുഴികള്‍ നികത്താനായില്ലെങ്കിലും മെറ്റലും നിര്‍മാണ സാമഗ്രികളും എത്തിച്ച് ജനങ്ങളെ പറ്റിക്കാനും ചിലര്‍ താത്പര്യപ്പെടുന്നു.
വിശ്രമകേന്ദ്രങ്ങള്‍, വ്യായാമ കേന്ദ്രങ്ങള്‍, വെയിറ്റിംഗ് ഷെഡുകള്‍, അങ്കണവാടി എന്നിവയുടെ ഉദ്ഘാടനങ്ങളാണ് തകൃതിയായി നടക്കുന്നത്. മന്ത്രിമാരെ എത്തിച്ചും പൊതുസമ്മേളനം കെങ്കേമമാക്കിയും ഉദ്ഘാടനങ്ങള്‍ ആഘോഷമാക്കി മാറ്റുകയും പലയിടങ്ങളിലും. തദ്ദേശ ഫണ്ടുകള്‍ പരമാവധി വിനിയോഗിക്കാനുള്ള തത്രപ്പാടിലാണ് ജനപ്രതിനിധികള്‍.
അതേസമയം നറുക്കെടുപ്പില്‍ സ്വന്തം വാര്‍ഡും ഡിവിഷനും നഷ്ടപ്പെട്ടവര്‍ വികസനപദ്ധതികളില്നിന്നെല്ലാം പിന്തിരിഞ്ഞുകഴിഞ്ഞു. പ്രതിപക്ഷമാകട്ടെ വാര്‍ഡുകളുടെയും ഡിവിഷനുകളുടെയും ശോച്യാവസ്ഥ മുന്‍നിറുത്തി പ്രചാരണം നടത്താനുള്ള ഒരുക്കത്തിലാണ്. ഇതിനായി പൊതുസമ്മേളനം, പൊതുവിചാരണ തുടങ്ങിയവയിലേക്ക് നീങ്ങുകയാണ് എതിര്‍പക്ഷം. സീറ്റ് തരപ്പെടുത്താനുള്ള തന്ത്രപ്പാടിയിലാണ് വലിയൊരു വിഭാഗം അധികാരമോഹികളും.
നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കെ സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങള്‍ നിശ്ചയിക്കുന്നതിനു പിന്നാലെ തദ്ദേശസ്ഥാപന അധ്യക്ഷരുടെ സംവരണപ്പട്ടികകൂടി പുറത്തുവരുന്നതോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും.
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം
വിജ്ഞാപനം കഴിഞ്ഞാല്‍ ഒരുതവണകൂടി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഏതാനും ദിവസങ്ങളിലേക്കു മാത്രം ഒരവസരം കമ്മീഷന് നല്‍കും. മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ അതിനുള്ള അവരസം നല്കാന് കൂടിയാണിത്. പൊതുജനങ്ങള്‍ക്കും ഇതിനുള്ള സാധ്യത പ്രയോജനപ്പെടുത്താം. ഏഴു ദിവസത്തിന് ശേഷം നടത്തുന്ന ഹിയറിംഗിനുശേഷമായിരിക്കും പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുക. ദേശീയ- സംസ്ഥാന പാര്‍ട്ടികള്‍ക്കും സ്വതന്ത്രന്മാരും ചേര്‍ത്ത് 114 ചിഹ്നങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിക്കുന്നത്.