മംഗലംഡാമിൽ നിന്നുള്ള വെള്ളം ഇന്നലെ രാവിലെ മംഗലംപുഴയിലേക്കു തുറന്നപ്പോൾ.
മംഗലംഡാം: ജലക്ഷാമം രൂക്ഷമായതിനെ തുടർന്ന് മംഗലംഡാമിന്റെ റിവര്‍ സ്ലൂയിസ് തുറന്നു. ഇന്നലെ രാവിലെ എട്ടിന് പത്തു സെന്റീമീറ്ററാണ് ഷട്ടർതുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കിയത്.
വേനൽ കഠിനമായതിനാൽ കുടിവെള്ളക്ഷാമവും കാർഷികവിളകൾ ഉണങ്ങിനശിക്കുന്ന സ്ഥിതിയും മേഖലയിലുണ്ട്. ഇതിനെ തുടർന്നാണ് ജില്ലാകളക്ടർ ഇടപെട്ട് ഡാം തുറന്നിട്ടുള്ളത്.
വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ റിവർഷട്ടർ തുറക്കാറുള്ളു. ഡാമിലെ മണ്ണുംചെളിയും നീക്കംചെയ്യാനാണ് ഈ ഷട്ടർ തുറക്കാറുളളത്. പുഴയിലൂടെ വെള്ളംവിടുന്നതുമൂലം സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും തടയണകളിലും വെള്ളമാകും. ഇതു ജലക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
അടുത്തദിവസംതന്നെ കനത്ത വേനൽമഴ ലഭിച്ചാൽ വലിയ ആശ്വാസമാകും. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ലക്ഷ്യം വച്ചാണ് മംഗലംഡാമിലെ കരുതൽജലം വിട്ടിട്ടുള്ളത്.
വേനൽമഴനോക്കി വെള്ളം വിടുന്നത് ക്രമീകരിക്കുമെന്നു മംഗലംഡാം ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ ഗോകുൽ പറഞ്ഞു. തൃശൂർ ജില്ലയിലെ ചീരക്കുഴിഡാമിൽ വെള്ളമില്ലാതെ 2024ൽ മംഗലംഡാമിൽനിന്നും മംഗലം പുഴവഴി വെളളം കൊണ്ടുപോയിട്ടുള്ള ചരിത്രവും മംഗലംഡാമിനുണ്ട്.
Tags : Mangalam Dam nattuvishesham local news