സീതത്തോട് പന്നിമൂലയില്‍ ബെന്നിയുടെ വീട്.
സീതത്തോട്: മലയോര അതിര്‍ത്തി ഗ്രാമങ്ങള്‍ നേരിടുന്ന വന്യമൃഗ ഭീഷണിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഒന്നിന് സീതത്തോട് പന്നിമൂലയില്‍ ഉണ്ടായ കാട്ടാന ആക്രമണം. തുണ്ടിയേത്ത് ടി.എസ്. ബെന്നി എന്ന സാധാരണക്കാരനായ കര്‍ഷകന്റെ വീടാണ് ഒറ്റയാന് ഭാഗികമായി തകര്‍ത്തത്. സംഭവസമയത്ത് ബെന്നി വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ മാത്രമാണ് ജീവഹാനി ഒഴിവായത്.
മണ്‍കട്ടകൊണ്ടുണ്ടാക്കിയ വീടിന്റെ അടുക്കളഭാഗം ആന കുത്തിപ്പൊളിച്ചു. വീട് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായതോടെ, തടികള്‍ താങ്ങിനിര്‍ത്തിയാണ് ഇപ്പോള്‍ മേല്‍ക്കൂര നിലനിര്‍ത്തിയിരിക്കുന്നത്. ഗൃഹോപകരണങ്ങളും സമീപത്തെ റബര്‍ ഷെഡും റബര്‍ ഷീറ്റുകളും കയ്യാലകളും വനംവകുപ്പിന്റെ സോളാര്‍ പാനലും ആന തകര്‍ത്തെറിഞ്ഞു.
സമീപത്തെ ഇരച്ചിപ്പാറ വനത്തില്‍നിന്നാണ് ഒറ്റയാന് ജനവാസ മേഖലയിലേക്ക് എത്തിയത്. സംഭവത്തെത്തുടര്‍ന്ന് കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് വനപാലകരെത്തി പരിശോധന നടത്തി മടങ്ങിയെങ്കിലും, കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ക്കും മറുപടിയില്ല. മാസങ്ങളായി ഈ ഭാഗത്തെ സോളാര്‍ വേലികള്‍ തകരാറിലാണ്. ഇതാണ് പകല്‍പോലും കാട്ടാനകള്‍ക്ക് നാട്ടിലേക്ക് യഥേഷ്ടം ഇറങ്ങാന്‍ വഴിയൊരുക്കുന്നത്. വേലി പുനഃസ്ഥാപിക്കല്‍ അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ പറയുമ്പോഴും, കർഷകരുടെ ജീവനും സ്വത്തിനും ഉറപ്പില്ലാത്ത അവസ്ഥ തുടരുന്നു.
ഗുഡ്രിക്കല്‍ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള അതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടുമൃഗങ്ങള്‍ പടികടന്നെത്തുമ്പോള്‍, സ്വന്തം വീട്ടിനുള്ളില്‍ പോലും ഭയന്ന് കഴിയേണ്ടിവരുന്ന മലയോര കര്‍ഷകന്റെ ദുരവസ്ഥയാണ് ബെന്നിയുടെ തകര്‍ന്ന വീട് വിരല്‍ ചൂണ്ടുന്നത്.