കൊട്ടിയം : തിരു കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവന്റെ സ്മാരകമായ മയ്യനാട് ഗവ. ആശുപത്രി തകര്‍ച്ചയുടെ വക്കില്‍. ഗവ. ആശുപത്രിയുടെ കെട്ടിടങ്ങള്‍ കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ച് അപകടാവസ്ഥയിലായി.
ചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിക്കുന്ന കാലത്ത് ഡിസ്പെന്സറിയായിട്ടായിരുന്നു തുടക്കം. പിടിയരിപ്പണം സ്വരൂപിച്ച് നാട്ടുകാരാണ് ഡിസ്പെന്‍സറിക്കുള്ള കെട്ടിടം നിര്‍മിച്ചത്.
1948ല്‍ ആരോഗ്യ മന്ത്രിയായിരുന്ന ജി.രാമചന്ദ്രനാണ് നാടിന് സമര്‍പ്പിച്ചത്. 1957ൽ സി. കേശവന്റെ നേതൃത്വത്തിലാണ് വടക്കുഭാഗത്തായി മെറ്റേണിറ്റി വാര്‍ഡ് നിര്‍മിച്ചത്. 1984ല്‍ രണ്ടുനില കെട്ടിടവും ഉദ്ഘാടനം ചെയ്തു.
പിന്നീട് സി.കേശവന്റെ മരണശേഷം ആശുപത്രി സി.കേശവന് സ്മാരകമായി. ത്രിതല പഞ്ചായത്ത് ഭരണസംവിധാനം എത്തിയതോടെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായ ആശുപത്രിയുടെ തകര്‍ച്ച തുടങ്ങി. മുഖത്തല ബ്ലോക്ക് പഞ്ചായത്തിനായിരുന്നു ഭരണ ചുമതല.
കിടത്തി ചികിത്സ, പ്രസവം, പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുണ്ടായിരുന്ന സൗകര്യങ്ങളെല്ലാം ഇല്ലാതായി. ആശുപത്രിയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന പബ്ലിക്ക് ഹെല്‍ത്ത് സെന്റര്‍ പാലത്തറയിലേക്ക് മാറ്റി.
അധികൃതര്‍ സി.കേശവന് സ്മാരക ആശുപത്രിയെ അവഗണിച്ചതോടെ കിടത്തി ചികിത്സ, പ്രസവം, പോസ്റ്റ് മോര്‍ട്ടം അടക്കം ഉണ്ടായിരുന്ന സൗകര്യങ്ങളെല്ലാം ഇല്ലാതായി. കെട്ടിടങ്ങളെല്ലാം ജീര്‍ണിച്ച് അപകടാവസ്ഥയിലായി.
അറ്റകുറ്റപണികള്‍ പോലും കാര്യക്ഷമമല്ലാതായതോടെ കെട്ടിടങ്ങളെല്ലാം നിലംപൊത്താറായ അവസ്ഥയിലായി. നാടിന് വേണ്ടി ജീവിതസമരം നടത്തിയ സി. കേശവന്റെ സ്മരണയ്ക്ക് പോലും നാണക്കേടായി മയ്യനാട് ഗവ.ആശുപത്രി മാറി.
Tags : Local News Nattuvishesham Kollam