ഇത്തിത്താനം കല്ലുകടവ് വെയിറ്റിംഗ് ഷെഡിനു സമീപം തമ്പടിച്ചിരിക്കുന്ന നായക്കൂട്ടം.
മലകുന്നം: ഇത്തിത്താനം മലകുന്നത്തും കല്ലുകടവിലും തെരുവ് നായ്ക്കളെക്കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍. ഒരു ഡസനിലേറെ നായകളാണ് പരിസരത്ത് തമ്പടിച്ച് നാട്ടുകാരുടെ സ്വൈരജീവിതത്തിന് ഭീഷണിയാകുന്നത്.
പ്രദേശത്തെ സ്കൂൾ പരിസരങ്ങളിലും നായക്കൂട്ടം തമ്പടിച്ചിട്ടുണ്ട്. അധ്യയനസമയങ്ങളിൽ നായകൾ കൂട്ടമായി സ്കൂൾ വരാന്തയിലും പരിസരത്തും കയറുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നാണ് സ്കൂൾ അധികൃതരുടെ പരാതി. കുട്ടികളെ ഒറ്റതിരിഞ്ഞ് കണ്ടാൽ നായക്കൂട്ടം ഓടിക്കുന്നത് പതിവാണ്. ഇതിനു പുറമേ കല്ലുകടവ് വെയിറ്റിംഗ് ഷെഡ് നായകള്‍ താവളമാക്കിയതോടെ യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത് മറ്റ് സ്ഥലങ്ങളിലാണ്.
കിളിക്കൂട് തകര്‍ത്തു, കോഴികളെ കൊന്നൊടുക്കി
പ്രഭാതങ്ങളില്‍ പള്ളിയിലും ക്ഷേത്രത്തിലും പോകുന്നവര്‍ക്കും വ്യായാമത്തിനിറങ്ങുന്നവർക്കും നേരേ അക്രമകാരികളായ നായക്കൂട്ടം ചീറിയടുക്കുകയാണ്. കല്ലുകടവ് ലൗലി ലാന്റ് ശ്രീകുമാറിന്റെ വീട്ടിലെ കിളി ക്കൂട് നായക്കൂട്ടം തകര്‍ത്ത് കിളികളെ കൊന്നൊടുക്കി.
കോഴികളെയും നായകൾ പിടിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
വിഷയത്തിൽ നടപടിയുണ്ടാകുന്നില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
Tags : Local News Nattuvishesham Kottayam