മോഷ്ടാക്കൾ തുറന്ന ഇല്ലത്തിന്റെ വാതിൽ.
തലയോലപ്പറമ്പ്: മറവൻതുരുത്ത് ഇടവട്ടത്ത് അടച്ചിട്ടിരുന്ന ഇല്ലത്തുനിന്ന് പുരാതന ലോഹവിഗ്രഹവും വലിയ വിളക്കുകളും അപഹരിച്ചത് ആസൂത്രിതമായാണെന്ന സംശയം ബലപ്പെടുന്നു. ഇടവട്ടം മുല്ലക്കേരി ഇല്ലത്ത് എം.എൻ. ശ്രേയസിന്റെ തറവാട്ടിലാണ് മോഷണം നടന്നത്. സമീപത്ത് വീടുകളില്ലാത്തിടത്ത് സ്ഥിതിചെയ്യുന്ന ഇല്ലത്തിന്റെ ഓട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇല്ലത്തെ വസ്തുക്കൾ കവർന്നത് പല ദിവസങ്ങളിലായാണ് എന്ന് കരുതപ്പെടുന്നു.
ഇല്ലത്തിന് അകത്ത് പൂജ നടത്തുന്ന ക്ഷേത്രത്തിലെ 200 വർഷത്തിലധികം പഴക്കമുള്ള ലോഹ വിഗ്രഹവും അഞ്ചടിയിലധികം ഉയരമുള്ള വിളക്കുകളും അടക്കം പൂജാ പാത്രങ്ങളും പുരാതന സാമഗ്രികളുമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ഒരാൾ ഇല്ലത്തു നിന്ന് ഉരുളിയുമായി പോകുന്നത് സമീപവാസിയായ കരിക്കേഴം രാജു കണ്ടുചോദ്യം ചെയ്യുന്നതിനിടെ ഇയാൾ ഉരുളി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
ഇയാൾക്കൊപ്പം മൂന്നുപേർ ഉണ്ടായിരുന്നതാണ് സംശയിക്കുന്നത്. ഇവർ എത്തിയതെന്ന് കരുതുന്ന ബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിന്റെ നമ്പർ വ്യാജമാണെന്നാണ് പോലീസ് സംശയിക്കുന്നത്. അപഹരിച്ച വസ്തുകൾ ഉരഞ്ഞ് ശബ്ദമുണ്ടാകാതിരിക്കാൻ തുണിയിൽ പൊതിഞ്ഞാണ് പുറത്തെത്തിച്ചതെന്നാണ് സംശയിക്കുന്നത്. ഇല്ലത്തിന് പുറത്ത് വസ്ത്രങ്ങൾ വാരിവലിച്ചിട്ടിട്ടുണ്ട്. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ചെരുപ്പ്, പുതപ്പ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു.
തറവാട് അടച്ചിട്ട് മറ്റൊരു വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ആഴ്ചയിലൊരു ദിവസമാണ് ഇവിടെയെത്താറുള്ളതെന്ന് കുടുംബം പറയുന്നു. ഇല്ലവും പരിസരവും നന്നായി മനസിലാക്കിയ ശേഷമാണ് മോഷണം നടന്നതെന്നും മോഷ്ടാക്കൾക്ക് പ്രാദേശിക ബന്ധമുണ്ടോയെന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. തലയോലപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Tags : Local News Nattuvishesham Kottayam