ഏറ്റുമാനൂർ: സംസ്ഥാനത്തെ പ്രധാന പാതകളിൽ ഒന്നായ എംസി റോഡ് പാടേതകർന്നു. റോഡിൽ ഉടനീളം വിള്ളൽവീണ നിലയിലാണ്. ഇതിനൊപ്പം ചെറുതും വലുതുമായ നിരവധി കുഴികളും രൂപപ്പെട്ടിരിക്കുന്നു.
എട്ടുവർഷം മുമ്പാണ് എംസി റോഡ് വീതികൂട്ടി നവീകരിച്ചത്. റോഡ് വീതികൂട്ടിയ ഭാഗത്താണ് നെടുകെ വിള്ളൽ ഉണ്ടായിരിക്കുന്നത്. റോഡിന്റെ നിർമാണഘട്ടത്തിൽ തന്നെ പാകപ്പിഴകളെ സംബന്ധിച്ച് വ്യാപകമായി ആക്ഷേപം ഉയർന്നിരുന്നു.
എംസി റോഡിന്റെ ചെങ്ങന്നൂർ മുതൽ കോട്ടയം വരെ ദേശീയപാതയുടെ ഭാഗമായി. ഈ ഭാഗം അടുത്തിടെ ടാർ ചെയ്തു. കോട്ടയം മുതലുള്ള ഭാഗമാണ് തകർന്നുകിടക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റോഡ് സംരക്ഷണത്തിനായി ആവിഷ്കരിച്ച ഒപിബിആർസി പദ്ധതിയിൽ എംസി റോഡിനെ ഉൾപ്പെടുത്തിയിരുന്നു. 73.83 കോടി രൂപയ്ക്കാണ് 107.75 കിലോമീറ്റർ റോഡ് ഏഴു വർഷത്തെ പരിപാലന ചുമതലയ്ക്കായി കരാർ നൽകിയിരുന്നത്. 2022ൽ ഉദ്ഘാടനം ചെയ്ത പദ്ധതി ഏറെ വൈകാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. പിന്നീട് എംസി റോഡിൽ കാര്യമായ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല.
ഇപ്പോൾ റോഡിലാകെ വിള്ളലും കുഴികളുമാണ്. വലിയ വാഹനങ്ങളിൽ സഞ്ചരിച്ചാൽ പോലും യാത്രക്കാരുടെ നടുവൊടിയുന്ന അവസ്ഥയാണ്. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവു കാഴ്ചയാണിപ്പോൾ. ചെറിയ അറ്റകുറ്റപ്പണികൾ കൊണ്ട് പരിഹരിക്കാനാകാത്ത വിധം റോഡ് തകർന്നു. സർക്കാർ പ്രത്യേക താത്പര്യമെടുക്കുന്നില്ലെങ്കിൽ ഉടനെങ്ങും റോഡ് സഞ്ചാരയോഗ്യമാകില്ല.
കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിൽ എംസി റോഡ് നാലുവരി പാതയാക്കുന്നതിന് തുക വകയിരുത്തിയിരുന്നു. ആദ്യഘട്ട നിർമാണത്തിന് കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 5217 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. പ്രധാന നഗരങ്ങളിൽ ബൈപാസ് റോഡുകളുടെ നിർമാണവും ജംഗ്ഷനുകളുടെ വികസനവുമാണ് നിർദേശിക്കപ്പെട്ടത്.
അങ്ങനെയെങ്കിൽ റോഡിന്റെ നവീകരണം വർഷങ്ങൾ കഴിയാതെ നടക്കില്ല. റോഡ് നവീകരണം ഉടൻ നടത്താൻ ജനപ്രതിനിധികളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണം.