മരത്തിൽ കൂടുകൂട്ടിയിരിക്കുന്ന ദേശാടനക്കിളികൾ.
തൃശൂർ: അതിഥി ദേവോ ഭവഃ എന്നാണു നാട്ടുനടപ്പെങ്കിലും ജില്ലയുടെ തന്നെ ഭരണസിരാകേന്ദ്രമായ അയ്യന്തോളിലെ കളക്ടറേറ്റിലെത്തിയ ഈ വിരുന്നുകാർ നൽകിയതു മുട്ടൻ പണിയാണ്. കളക്ടറേറ്റിനു മുന്നിലും പരിസരത്തെ കുട്ടികളുടെ പാർക്കിലുമുള്ള മരങ്ങളിൽ താവളമടിച്ച ദേശാടനക്കിളികളുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണു ജനങ്ങളും ജീവനക്കാരും.
തലയിൽ പേപ്പറിട്ടോളൂ...
കളക്ടറേറ്റ് കവാടം ഒന്നു കടന്നുകിട്ടണമെങ്കിൽ തലയിൽ പേപ്പറോ തുണിയോ ഇടേണ്ട അവസ്ഥയിലാണ് ഇവിടേക്കെത്തുന്ന ആയിരക്കണക്കിന് ആളുകൾ. ഒപ്പം മൂക്കും പൊത്തണം. മുകളിൽനിന്നുള്ള കിളികാഷ്ഠത്തിന്റെ അറ്റാക്ക് ഏൽക്കാതെ താഴെക്കൂടി നടന്നുപോവുകയെന്നത് ഇപ്പോൾ വലിയൊരു കടന്പയായി മാറി. ലക്ഷങ്ങൾ ചെലവഴിച്ചു പാകിയ ഫുട്പാത്തിലെ ചുവന്ന ടൈലുകളും മതിലുകളുമെല്ലാം ഇപ്പോൾ കാഷ്ഠം വീണു പൂർണമായും വെള്ളനിറത്തിലാണ്. നടന്നുപോകുന്നവരുടെ ദേഹത്തും വാഹനങ്ങളിലും കാഷ്ഠം പതിക്കുന്നതു പതിവുകാഴ്ചയായി. മരത്തിനടിയിൽ വാഹനം പാർക്ക് ചെയ്തുപോയാൽ പണികിട്ടിയെന്നർഥം. അൽപസമയത്തിനകം വാഹനത്തിനു മുകളിൽ കാഷ്ഠാഭിഷേകം നടക്കും.
അസുഖം ബാധിച്ചു ചത്തുചീഞ്ഞ പക്ഷിക്കുഞ്ഞുങ്ങളുടെ ജഡങ്ങൾ വഴിയരികിൽ കിടക്കുന്നതു കടുത്ത ദുർഗന്ധത്തിനാണു വഴിതുറക്കുന്നത്. ഉണങ്ങിയ കാഷ്ഠത്തിന്റെ പൊടി പടരുന്നത് ഗുരുതര ശ്വാസകോശരോഗങ്ങൾക്കു കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മഴ പെയ്താൽ കാഷ്ഠം നനഞ്ഞുണ്ടാകുന്ന ദുർഗന്ധവും അസഹ്യമാകും. നിലവിൽ കടുത്ത ഉച്ചവെയിലത്തും റെയിൻകോട്ട് ധരിച്ചാണ് കോർപറേഷൻ ശുചീകരണത്തൊഴിലാളികൾ ഇവിടെ വൃത്തിയാക്കുന്നത്.
നടപടി പാതിവഴിയിൽ; പരിഹാരം വേണം
കഴിഞ്ഞവർഷം പരാതി ഉയർന്നതിനെത്തുടർന്ന് ഫയർഫോഴ്സും വനംവകുപ്പും ഹെൽത്ത് ഓഫിസറും ചേർന്ന് പരിശോധന നടത്തി റിപ്പോർട്ട് സർപ്പിച്ചിരുന്നു. എന്നാൽ ഏതാനും പാഴ്മരച്ചില്ലകൾ മാത്രം മുറിച്ചുമാറ്റി അധികൃതർ കൈകഴുകിയതാണു നിലവിലെ പ്രതിസന്ധിക്കു കാരണം.
കളക്ടറേറ്റിലും സമീപത്തെ കോടതികളിലും എത്തുന്ന പൊതുജനങ്ങൾ, അഭിഭാഷകർ, സർക്കാർ ജീവനക്കാർ, വ്യാപാരികൾ, ഡ്രൈവർമാർ എന്നിവർ നേരിടുന്ന ദുരിതത്തിനു ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അയ്യന്തോൾ ജനകീയസമിതി ജില്ലാ കളക്ടർക്കു നിവേദനം നൽകി.
വിഷയത്തിൽ വിദഗ്ധരെക്കൊണ്ടു പഠനം നടത്തി ശാസ്ത്രീയനടപടികൾ സ്വീകരിക്കണമെന്നു സമിതി കണ്വീനർ ജെയിംസ് മുട്ടിക്കൽ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്കു നീങ്ങാനാണു നാട്ടുകാരുടെ തീരുമാനം.