കളക്ടറേറ്റ് ഗവി ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ മന്ത്രി പി.സി. വിഷ്ണുനാഥ് സംസാരിക്കുന്നു.
പത്തനംതിട്ട: സ്കൂളുകളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരിയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമായി തുടരും. രോഗാണു കുട്ടികളിലൂടെയാണ് വേഗം പടരുന്നത്. കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ആരോഗ്യവകുപ്പ്, തദ്ദേശവകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഏഴിന് ജില്ലയിലെ സ്കൂളുകളിൽ പകർച്ചവ്യാധി ബോധവത്കരണ ദിനം ആചരിക്കും.
ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച എഴിക്കാട് ഉന്നതിയിൽ ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. പകർച്ചവ്യാധി കൂടുതലായുള്ള കോന്നിയിലെ തേക്കുതോട്, തണ്ണിത്തോട് പ്രദേശങ്ങളിലും ക്യാമ്പ് സംഘടിപ്പിക്കും. വനാതിർത്തിയിലെ പ്രദേശങ്ങളിലും കൂടുതൽ ശ്രദ്ധ നൽകും. കിണറുകൾ ക്ലോറിനേഷൻ നടത്തും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ വിപുലമായ പരിശോധന നടത്തും. എല്ലാ ആഴ്ചയിലും ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
എംഎൽഎമാരായ പഴകുളം മധു, സി.വി. ശാന്തകുമാർ, കെ.യു. ജനീഷ് കുമാർ, അബിൻ വർക്കി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കളക്ടർ എ. നിസാമുദീൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ. അനിതകുമാരി, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.