മൂവാറ്റുപുഴ പ്രസ് ക്ലബ് ജംഗ്ഷനിലെ ദിശാസൂചന ബോര്‍ഡിലെ അക്ഷരങ്ങള്‍ മാഞ്ഞനിലയില്‍.
മൂവാറ്റുപുഴ : നഗരത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ദിശാ ബോര്‍ഡുകളില്‍ വ്യക്തതയില്ലാത്തതിനാല്‍ നഗരത്തിലെത്തുന്ന യാത്രക്കാര്‍ ആശയക്കുഴപ്പത്തിൽ. എംസി റോഡിലും കൊച്ചി-ധനുഷ്കോടി ദേശീയപാതയിലുമുള്പ്പെടെ ദിശ അറിയുന്നതിനായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളാണ് തുരുമ്പെടുത്ത് സ്ഥലപ്പേര് എഴുതിയ അക്ഷരങ്ങള്‍ മാഞ്ഞ് ഉപയോഗശൂന്യമായിരിക്കുന്നത്.
വിദൂരങ്ങളില്‍ നിന്ന് വാഹനവുമായി വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ദൂരത്തുനിന്നുതന്നെ ദിശാ ബോര്‍ഡുകള്‍ നോക്കി വാഹനം ഓടിക്കുന്നതിന് എളുപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദിശാ ബോര്‍ഡുകള്‍ വായിക്കാന്‍ സാധിക്കാത്തതിനാല്‍ വാഹനം നിര്‍ത്തി വഴിചോദിച്ചുവേണം യാത്ര തുടരാന്‍. മാത്രമല്ല, ഡ്രൈവര്‍മാര്‍ക്ക് ദിശയറിയുന്നതിനായി പെട്ടെന്ന് വാഹനം നിര്‍ത്തുന്നതുമൂലം അപകടങ്ങളും പതിവായിരിക്കുകയാണ്.
നിരവധി അപകടങ്ങളും അപകട മരണവും സംഭവിക്കുന്ന എംസി റോഡ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സൂചനാ ബോര്‍ഡുകളില്‍ പലതും വൃക്ഷങ്ങളുടെ ചില്ലകളാലും പായലും പൂപ്പലും അഴുക്കും കാരണവും അവ്യക്തമായിട്ടുണ്ട്. ഇതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരത്തിലുള്ള തടസങ്ങള്‍ നീക്കം ചെയ്ത് ബോര്‍ഡുകളുടെ പൂപ്പലുകള്‍ കഴുകി വൃത്തിയാക്കിയാല്‍ കുറെയേറെ പരിഹാരം ഉണ്ടാകും.
സിഗ്നല്‍ ലൈറ്റുകളും ദിശാ ബോര്‍ഡുകളും സ്ഥാപിക്കുകയല്ലാതെ കൃത്യമായ പരിശോധനയോ പരിപാലനമോ നടത്തുന്ന കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് കാര്യമായ ശ്രദ്ധകാണിക്കാറില്ലെന്നും ആരോപണമുണ്ട്. നഗരത്തിലെ വാഴപ്പിള്ളി, വെള്ളൂര്‍ക്കുന്നം, പ്രസ് ക്ലബ് ജംഗ്ഷന്, ബിഒസി, പിഒ ജംഗ്ഷന്, കെഎസ്ആര്‍ടിസി തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ പലതും തുരുമ്പെടുത്തും പൂപ്പല്‍ നിറഞ്ഞ നിലയിലുമാണ്.
നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ കൃത്യമായി ദിശ അടയാളപ്പെടുത്തുകയും മരത്തിന്റെ ചില്ലകള്‍ വെട്ടിക്കളഞ്ഞ് വ്യക്തമായി കാണാനുള്ള സൗകര്യമേര്‍പ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. ശബരിമല തീര്‍ഥാടകരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുവാഹന ഡ്രൈവര്‍മാരുമെല്ലാം ബോര്‍ഡുകള്‍ കണ്ട് വഴിമുട്ടി നില്‍ക്കുന്നത് ഇവിടത്തെ പതിവുകാഴ്ചയാണ്.
Tags : NattuVishesham DistricteNews