പൊയിനാച്ചി ടൗണിൽ ബന്തടുക്ക റോഡ് തുടങ്ങുന്ന ഭാഗം മേൽപാലത്തിന്റെ നിരപ്പിലേക്ക് ഇടിച്ചുതാഴ്ത്തിയ നിലയിൽ.
പൊയിനാച്ചി: സമനിരപ്പായി കിടന്ന പൊയിനാച്ചി ടൗണിൽ ദേശീയപാത നിർമാണം കൊണ്ട് സൃഷ്ടിക്കപ്പെട്ടത് ആഴമേറിയൊരു കുഴിയും അതിനുമുകളിൽ പാലവും ഇരുവശങ്ങളിലും കയറ്റിറക്കങ്ങളുമാണ്. രണ്ടുവർഷമായി മണ്ണും പൊടിയും നിറഞ്ഞ സർവീസ് റോഡുകളിലൂടെ കയറിയിറങ്ങിയാണ് ബസുകളടക്കമുള്ള വാഹനങ്ങൾ പൊയിനാച്ചിയിലൂടെ കടന്നുപോകുന്നത്. കഴിഞ്ഞ മഴക്കാലത്ത് സർവീസ് റോഡുകളും മേൽപാലവും ചെളിനിറഞ്ഞ് നാശമായപ്പോൾ മഴ മാറിയാലുടൻ സർവീസ് റോഡുകളുടെ പ്രവൃത്തി പൂർത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. ഇപ്പോൾ മഴ വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും പ്രവൃത്തികൾ എങ്ങുമെത്തിയിട്ടില്ല.
കിഴക്ക് ബന്തടുക്ക ഭാഗത്തേക്കുള്ള റോഡ് മേൽപാലത്തേക്കാൾ ഉയരത്തിലായതിനാൽ മഴ പെയ്തപ്പോൾ ഈ റോഡിൽ നിന്ന് ചെളിവെള്ളവും മണ്ണുമെല്ലാം മേൽപാലത്തിലേക്ക് കുത്തിയൊഴുകി നിറഞ്ഞിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി റോഡ് ഇടിച്ചുതാഴ്ത്താനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനുവേണ്ടി 10 ദിവസത്തേക്ക് ഈ റോഡ് പൂർണമായും അടച്ചിടണമെന്നായിരുന്നു കരാർ കമ്പനിയുടെ നിർദേശം. എന്നാൽ ആർടിഎ യോഗം ചേർന്ന് തീരുമാനമെടുക്കാതെ റോഡ് പൂർണമായും അടച്ചിട്ട് ബസുകളടക്കമുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടാൻ കഴിയില്ലെന്നായിരുന്നു ആർടിഒയുടെ നിലപാട്. ഇതോടെ കരാറുകാർ രാത്രികാലങ്ങളിൽ മാത്രം പ്രവൃത്തി നടത്താൻ തീരുമാനിച്ചു.
ജെസിബി ഉപയോഗിച്ച് 30 മീറ്റർ നീളത്തിൽ റോഡ് ഇടിച്ചുതാഴ്ത്തുകയും ചെയ്തു. ഈ ഭാഗത്തുകൂടി തന്നെയാണ് ബന്തടുക്ക ഭാഗത്തേക്കും തിരിച്ചുമുള്ള ബസുകളടക്കമുള്ള വാഹനങ്ങളെ കടത്തിവിടുന്നത്. ഇതോടെയാണ് ടൗൺ വീണ്ടും മണ്ണും പൊടിയും കൊണ്ടുനിറഞ്ഞത്.
റോഡ് പൂർണമായും അടച്ചിട്ട് നിശ്ചിതദൂരത്തിൽ ഇടിച്ചുതാഴ്ത്തി വീണ്ടും മെറ്റലിംഗും ടാറിംഗും നടത്തിയാൽ എല്ലാ പ്രശ്നവും പരിഹരിക്കാനാകുമെന്നാണ് കരാറുകാരുടെ നിലപാട്. ഇക്കാര്യത്തിൽ തീരുമാനം നീളുന്നതിനാൽ ഇപ്പോൾ വീണ്ടും പണി താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇതോടെ ടൗണിലെ വ്യാപാരികളും നാട്ടുകാരും വീണ്ടും പൊടി തിന്നേണ്ട അവസ്ഥയിലായി. പൊടിശല്യം കുറയ്ക്കാൻ വ്യാപാരികൾ തന്നെ ഇടയ്ക്കിടെ റോഡിൽ വെള്ളം നനയ്ക്കുകയാണ്.