പ്രതീകാത്മക ചിത്രം
താനൂര്‍: നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ബംഗളുരുവില്‍ പോയതിന് പിന്നാലെ കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ നാഗ്പൂരില്‍നിന്ന് കണ്ടെത്തി. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം താനൂര്‍ ഡിവൈഎസ്പി സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം നാഗ്പൂരില്‍നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു.
ഇക്കഴിഞ്ഞ ആറിന് വൈകീട്ടാണ് ഇംതിയാസ് നാട്ടില്‍നിന്ന് ബെംഗളുരുവിലേക്ക് പോയത്. ഏഴിന് രാവിലെ അവിടെയെത്തി വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീടാണ് യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായത്. ഇതോടെ വീട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ബംഗളൂരുവില്‍ പഠിക്കുന്ന ഇംതിയാസ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് പോയത്.
മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇംതിയാസ് കര്‍ണാടകയിലുണ്ടെന്ന് മനസിലായിരുന്നു. പിന്നീട് ഫോണ്‍ ഓഫായി. അതിനിടയില്‍ നാഗ്പൂരില്‍നിന്ന് ഇംതിയാസിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വിഗിയില് ഭക്ഷണം ബുക്ക് ചെയ്തതായി കണ്ടെത്തി. മഹാരാഷ്ട്ര പൊലിസ് തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് താനൂര്‍ പൊലിസ് നേരിട്ട് നാഗ്പൂരിലെത്തുകയായിരുന്നു. നാഗ്പൂരിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ യുവാവ് ഉണ്ടെന്ന് പൊലിസിന് സൂചന ലഭിച്ചിരുന്നു. പ്രാദേശിക സഹായവും പൊലിസ് തേടി. തുടർന്ന് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇംതിയാസുമായി പോലീസ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ബെംഗളൂരുവിലേക്ക് പോയതിന്റെ ലക്ഷ്യം, ഫോണ്‍ ഓഫ് ചെയ്യാനുണ്ടായ സാഹചര്യം, നാഗ്പൂരില്‍ എങ്ങനെയെത്തി, ആരെങ്കിലും കൂടെ ഉണ്ടായിരുന്നോ തുടങ്ങിയ വിവരങ്ങള്‍ ചോദിച്ചറിയുമെന്ന് പൊലിസ് വ്യക്തമാക്കി.
താനൂര്‍ എസ്ഐ എസ്.സിദ്ധാര്‍ഥ്. സിപിഒ ആരോമല്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Tags : Nattuvisesham DistrictNews DeepikaNews missing