നാരങ്ങാനത്തിനു സമീപം റോഡിലേക്കു വീണുകിടക്കുന്ന കൂറ്റന്‍ പാറ.
കരിമണ്ണൂര്‍: നെയ്യശേരി-തോക്കുമ്പന്‍സാഡില്‍ റോഡില്‍ നാരങ്ങാനത്തിനു സമീപം കനത്ത മഴയെത്തുടര്‍ന്ന് റോഡിലേക്ക് വീണ കൂറ്റന്‍ പാറ ആഴ്ചകളായിട്ടും നീക്കാന്‍ നടപടിയില്ല. നിര്‍മാണ കമ്പനിയുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നു നാട്ടുകാര്‍ ആരോപിച്ചു.
അതേസമയം ഖനനത്തിന് നിയന്ത്രണമുള്ള പ്രദേശമായതിനാല്‍ കളക്ടറേറ്റില്‍നിന്ന് അനുമതി ലഭിച്ചെങ്കില്‍ മാത്രമേ പാറ പൊട്ടിച്ചുനീക്കാന്‍ കഴിയൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
റോഡിലേക്ക് പാറ വീണുകിടക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത സ്ഥിതിയാണ്. ആനയാടികുത്തിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് ഉള്‍പ്പടെ നിരവധി യാത്രക്കാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
വലിയ വാഹനങ്ങളിലെത്തുന്ന സഞ്ചാരികള്‍ മണിയന് സിറ്റിയില്‍ ഇറങ്ങിയ ശേഷം ട്രിപ്പ് ജീപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതിനു പുറമേ തൊമ്മന്‍കുത്ത് ഭാഗത്തുനിന്നു മുണ്ടന്മുടിയിലേക്കും വണ്ണപ്പുറം-ചേലച്ചുവട് സംസ്ഥാന പാതയിലേക്കും എത്താൻ ദേശവാസികള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.
ഗതാഗതത്തിന് തടസം സൃഷ്ടിച്ച് റോഡില്‍ വീണുകിടക്കുന്ന പാറ നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറാകാത്തതിനെതിരേ ജനരോഷം ശക്തമായിരിക്കുകയാണ്. ഇക്കാര്യത്തില്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews