പ്രതീകാത്മക ചിത്രം
മുക്കം: രാത്രി പത്തിന് ശേഷമുള്ള യാത്ര മുക്കത്തുകാർക്ക് ദുരിതമാകുന്നു.
നിരവധി യാത്രക്കാർക്ക് ആശ്രയമായ കെഎസ്ആർടിസിയുടെ കൂമ്പാറ, മുത്തപ്പൻപുഴ ഭാഗങ്ങളിലേക്കുള്ള സർവീസുകൾ മുക്കം ടൗണിൽ പ്രവേശിക്കാതെ അഗസ്ത്യൻമുഴിയിൽ നിന്ന് ഓമശേരി വഴി തിരിഞ്ഞുപോകുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്.
ബസിൽനിന്ന് ഇറങ്ങുന്നവർക്ക് മുക്കം ടൗണിലെത്താൻ ഒരുകിലോമീറ്ററിലധികം ദൂരം രാത്രിയിൽ നടന്ന് എത്തേണ്ട സ്ഥിതിയാണ്. ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകളിൽ യാത്ര ചെയ്ത് രാത്രിയിൽ മുക്കത്തെത്തുന്നവർക്കും ജോലിക്കും വ്യാപാര ആവശ്യങ്ങൾക്കുമായി നഗരത്തിലെത്തി മടങ്ങുന്നവർക്കും രാത്രി പത്തിന് ശേഷമുള്ള കെഎസ്ആർടിസി സർവീസുകളാണ് പ്രധാന ആശ്രയം. എന്നാൽ ടൗൺ ഒഴിവാക്കിയുള്ള സർവീസുകൾ യാത്രക്കാരെ നേരിട്ട് ബാധിക്കുകയാണ്. മുക്കം ടൗണിലെത്തിയ ശേഷമാണ് ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള മറ്റ് യാത്രാസൗകര്യങ്ങൾ ലഭ്യമാകുക.
രാത്രി സമയത്ത് ദൂരം നടന്ന് ടൗണിലെത്തേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കമുള്ള യാത്രക്കാർക്ക് ഏറെ പ്രയാസമാണ്. നേരത്തെ രാത്രി പത്തിന് മുക്കം വഴി കൊടിയത്തൂരിലേക്ക് ഓർഡിനറി സർവീസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് സർവീസ് നിർത്തലാക്കി.
കോഴിക്കോട് ഡിപ്പോ അധികൃതരുടെ താൽപര്യക്കുറവാണ് സർവീസ് നിർത്താൻ കാരണമെന്നാണ് യാത്രക്കാരുടെ ആരോപണം. എറണാകുളത്തുനിന്ന് തിരുവമ്പാടി ഡിപ്പോയിലേക്ക് മുക്കം വഴി നടത്തിയിരുന്ന കെഎസ്ആർടിസി സർവീസും പിന്നീട് കൊടുവള്ളി–ഓമശേരി വഴിയാക്കുകയായിരുന്നു. കാസർഗോഡുനിന്നുള്ള തിരുവമ്പാടി സർവീസും നിർത്തലാക്കി. വയനാട്ടിൽ നിന്നുള്ള മിന്നൽ സർവീസിനും മുക്കത്ത് ഔദ്യോഗിക സ്റ്റോപ്പില്ലെന്നാണ് യാത്രക്കാരുടെ പരാതി.
തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ചെങ്കിലും മുക്കം നഗരത്തിലെ യാത്രക്കാർക്ക് അതിന്റെ പ്രയോജനം വേണ്ടത്ര ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. രാത്രി ഏഴിന് ശേഷം മുക്കത്തുനിന്ന് താമരശേരിയിലേക്കോ അരീക്കോട്ടേക്കോ സർവീസ് നടത്താൻ പോലും കെഎസ്ആർടിസി തയാറാകുന്നില്ലെന്നും യാത്രക്കാർ പറയുന്നു. പലപ്പോഴും വയനാട്ടിൽനിന്ന് എത്തുന്ന ഒറ്റപ്പെട്ട സർവീസുകളാണ് രാത്രിയാത്രക്കാർക്ക് ഏക ആശ്രയം.
മലയോര മേഖലയിലെ പ്രധാന വ്യാപാര, വിദ്യാഭ്യാസ, ചികിത്സാ കേന്ദ്രങ്ങളിലൊന്നായ മുക്കത്തേക്ക് രാത്രിയിലും മതിയായ പൊതുഗതാഗത സൗകര്യം ഉറപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
നിലവിലുള്ള സർവീസുകൾ മുക്കം ടൗൺ വഴി പുനഃക്രമീകരിക്കുന്നതിനൊപ്പം രാത്രി സമയത്ത് മുക്കം കേന്ദ്രീകരിച്ച് കൂടുതൽ സർവീസുകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.
Tags : Nattuvishesham DistrictNews DeepikaNews