മാള: 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് മദ്യം നൽകുന്നവർക്കെതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നേരിട്ട് കേസെടുക്കാൻ എക്സൈസ് വകുപ്പിന് അധികാരമില്ലെന്ന ഗുരുതരമായ നിയമപരിമിതി പരിഹരിക്കണമെന്ന് ആവശ്യം. വിഷയം ചൂണ്ടിക്കാട്ടി മാള സോഷ്യൽ ഫോറമാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. ലഹരിവിരുദ്ധ എൻഫോഴ്സ്മെന്റ് രംഗത്ത് പ്രധാന പങ്കുവഹിക്കുന്ന എക്സൈസിന് ആവശ്യമായ നിയമപരമായ അധികാരം നൽകാൻ ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് ഫോറം പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത് നിവേദനത്തിൽ ആവശ്യപ്പെട്ടു.
23 വയസിന് താഴെയുള്ളവരുടെ മദ്യപാനവും ലഹരി ഉപയോഗവും തടയുന്നതു സംബന്ധിച്ച് ഫോറം സമർപ്പിച്ച നിവേദനത്തിന് എക്സൈസ് കമ്മീഷണറുടെ കാര്യാലയത്തിൽനിന്ന് ലഭിച്ച ഔദ്യോഗിക മറുപടിയിലാണ് ഈ നിയമക്കുരുക്ക് വ്യക്തമായത്.
കേരള അബ്കാരി നിയമത്തിലെ സെക്ഷൻ 15എ പ്രകാരം 23 വയസിൽ താഴെയുള്ളവരുടെ മദ്യപാനവും സെക്ഷൻ 15 ബി പ്രകാരം ഇവർക്ക് മദ്യം വിൽക്കുന്നതും വിതരണം ചെയ്യുന്നതും നിലവിൽ കുറ്റകരമാണ്. അതുകൊണ്ടുതന്നെ 23 വയസിനു താഴെയുള്ളവർക്ക് മദ്യശാലകളിൽനിന്ന് മദ്യം ലഭിക്കുകയുമില്ല. മദ്യപിച്ചതായി തെളിഞ്ഞാൽ കേസ് എടുക്കും.
എന്നാൽ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് മദ്യം നൽകുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് (2015) സെക്ഷൻ 77 പ്രകാരം കടുത്ത കുറ്റകൃത്യമാണെങ്കിലും ഈ നിയമപ്രകാരം എക് സൈസ് ഉദ്യോഗസ്ഥർക്ക് നേരിട്ട് കേസെടുക്കാനോ നടപടി സ്വീകരിക്കാനോ നിലവിൽ അധികാരമില്ലെന്ന് എക്സൈസ് കമ്മീഷണറുടെ മറുപടിയിൽ പറയുന്നു.
സ്കൂളുകൾ, കോളജുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭിക്കുന്ന പരാതികളുടെയും രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തിൽ എക്സൈസ് പരിശോധനകളും ബോധവത്കരണവും നടത്തിവരുന്നുണ്ട്. എന്നാൽ, സംസ്ഥാനത്ത് ലഹരിവിരുദ്ധ പരിശോധനകൾ മുന്നിൽനിന്ന് നടത്തുന്ന എക്സൈസ് വകുപ്പിന് കുട്ടികൾക്കെതിരേയുള്ള ഇത്തരം കുറ്റകൃത്യങ്ങളിൽ നേരിട്ട് കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തത് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയെ ബാധിക്കുന്നു.
സർക്കാരിന്റെ തൂഫാൻ ഉൾപ്പെടെയുള്ള ജനകീയ ലഹരിവിരുദ്ധ പദ്ധതികൾ കൂടുതൽ ലക്ഷ്യത്തിലെത്തണമെങ്കിൽ ഈ നിയമപരമായ വിടവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി വി.ഡി. സതീശന് ഷാന്റി ജോസഫ് തട്ടകത്ത് പരാതി നൽകിയിട്ടുള്ളത്.