പ്രതീകാത്മക ചിത്രം
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും പ്രസംഗത്തിനിടെ അപമാനിക്കുകയും ചെയ്ത സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനുവിനെതിരേ കീഴ്വായ്പൂര് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിലേക്ക് സിപിഎം നടത്തിയ മാർച്ചിനിടെയായിരുന്നു ഭീഷണി പ്രസംഗം. ഗുണ്ടാപ്രവർത്തനങ്ങൾ തടയുക എന്ന ഉദ്ദേശ്യത്തോടെ കേരള പോലീസ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഓപ്പറേഷൻ ഗ്രിപ്പ് പദ്ധതിയുടെ ഭാഗമായി കീഴ്വായ്പൂര് പോലീസ് സ്റ്റേഷൻ പരിധിയിലെ കാട്ടാമല പ്രദേശത്ത് വീടുകളിൽ പോലീസ് നടത്തിയ പരിശോധനയിലുള്ള പ്രതിഷേധമായാണ് പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചിരുന്നത്.
സിപിഎം ജില്ലാ സെക്രട്ടറിയും നിലവിൽ സംസ്ഥാന കമ്മറ്റി അംഗവുമായ ഉദയഭാനു മൈക്കിലൂടെ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും തുടർന്ന് നിയമപരമായ ഡ്യൂട്ടി ചെയ്യുന്നതിൽനിന്ന് തടസപ്പെടുത്തുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തു എന്നതാണ് കേസ്.
കേരള പോലീസ് ആക്ടിലെയും ഭാരതീയ നിയമസംഹിതയിലെയും വകുപ്പുകൾ പ്രകാരം മൂന്നു വർഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പോലീസുകാർക്കും വീടുകളുണ്ട്. അവർക്കും അമ്മയും പെങ്ങന്മാരുമുണ്ടെന്ന് ഓർക്കണമെന്നും വേണ്ടി വന്നാൽ അവിടേക്ക് തങ്ങളും കയറുമെന്നുമായിരുന്നു പ്രസംഗത്തിനിടെ ഉദയഭാനുവിന്റെ മുന്നറിയിപ്പ്.
കാട്ടാമലയിലെ വീടുകളിൽ കയറിയ പോലീസുകാരെ തങ്ങൾ നോക്കിവച്ചിട്ടുണ്ടെ
ന്നും അവരെ രക്ഷിക്കാൻ ആരുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ചൂട്ടുപോലെയാണ്. വഴിയാത്രക്കാരന് കിട്ടിയാൽ അത് വഴിതെളിക്കും, ഭ്രാന്തനു കിട്ടിയാൽ നാട് കത്തിക്കും. യുഡിഎഫിന്റെ കൈയിലെ പോലീസ് ഭ്രാന്തനെപ്പോലെയാണന്നും ഉദയഭാനു പറഞ്ഞുവച്ചിരുന്നു.
മുന്പും സിപിഎം മാർച്ചുകളിലെ പ്രസംഗങ്ങൾക്കിടെ കെ.പി. ഉദയഭാനു വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്.