അവിണിശേരി കേരള ഖാദി കേന്ദ്രത്തിൽ ത്രിവർണപതാകകൾ ഒരുക്കുന്ന തൊഴിലാളികൾ
തൃശൂർ: സ്വാതന്ത്ര്യദിനത്തെ വരവേൽക്കാൻ നാടൊട്ടുക്കും ഒരുങ്ങുമ്പോൾ ത്രിവർണ ശോഭയിൽ തിളങ്ങി അവിണിശേരി ഖാദി കേന്ദ്രം. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വൈവിധ്യമാർന്ന ദേശീയ പതാകകളുടെ നിർമാണവും വില്പനയുമാണ് അവിണിശേരി കേരള ഖാദി ഗ്രാമവ്യവസായ അസോസിയേഷനിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. പൂർണമായും ഖാദി തുണിയിൽ തീർത്ത പതാക
കളാണ് ഇവിടത്തെ പ്രധാന
ആകർഷണം.
കാറുകളിൽ സ്ഥാപിക്കാവുന്ന കൊച്ചുപതാകകൾ മുതൽ കെട്ടിടങ്ങൾക്ക് മുകളിൽ ഉയർത്താവുന്ന വലിയ പതാകകൾ വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്.
കർണാടകയിലെ ഹുബ്ലിയിൽ നിന്നെത്തിച്ച ആറ് അടി നീളവും നാലടി വീതിയുമുള്ള കൂറ്റൻ പതാകകളും വില്പനയ്ക്കുണ്ട്. 3,650 രൂപയാണ് വില. 69 - 46 സെന്റിമീറ്റർ വരുന്ന പതാകയ്ക്ക് 200 രൂപ, 105 - 70 സെന്റിമീറ്റർ വലിപ്പം വരുന്നതിന് 350 രൂപ, 105 - 150 സെന്റിമീറ്റർ വലിപ്പമുള്ള പതാകയ്ക്ക് 650 രൂപ എന്നിങ്ങനെയാണ് നിരക്ക്. കാറിൽ വയ്ക്കുന്ന പതാകയ്ക്ക് 140 മുതൽ 300 രൂപ വരെയാണ് വിലനിലവാരം.
ഇത്തവണ 1500ൽ പരം ഖാദി പതാകകളാണ് അവിണിശേരിയിൽ മാത്രം തുന്നിയെടുത്തത്. കേരള ഖാദി അസോസിയേഷനു കീഴിലുള്ള കേരളത്തിലെ ഉടനീളമുള്ള ഷോപ്പുകളിലേക്കാണ് ഇവ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇരുപത്തഞ്ചിലേറെ തൊഴിലാളികളാണ് പതാക നിർമാണത്തിന്റെ ഭാഗമായിട്ടുള്ളതെന്നും ഖാദികേന്ദ്രം റെഡിമെയ്ഡ് വിഭാഗം യൂണിറ്റ് മാനേജർ ഇ.ജെ. ജോജോ പറഞ്ഞു.
സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ആവശ്യമായ എല്ലാ വലിപ്പത്തിലുമുള്ള പതാകകൾ വാങ്ങാൻ നിരവധി പേരാണ് ദിവസവും ഇവിടെയെത്തുന്നത്.