മടങ്ങുന്നവർ പഞ്ചായത്തംഗം അന്പിളി ശാമുവേലിനു നന്ദി പറയുന്നു.
തിരുവല്ല: രണ്ടാഴ്ചയോളം നീണ്ട ദുരിതാശ്വാസ ക്യാന്പുകളുടെ പ്രവർത്തനങ്ങൾ ഇന്നലെയോടെ പൂർണമായി അവസാനിപ്പിച്ചു. അപ്പർകുട്ടനാട് മേഖലയിലെ വീടുകളിൽനിന്നും പാതകളിൽനിന്നും വെള്ളം ഇറങ്ങിയതോടെ ക്യാന്പുകളിൽ കഴിഞ്ഞിരുന്നവർ വീടുകളിലേക്ക് മടങ്ങി.
പത്തു ദിവസത്തിനുശേഷം തിരുവല്ലയുടെ പടിഞ്ഞാറൻ മേഖലയിലെ വിദ്യാലയങ്ങളിലും ഇന്നലെ ക്ലാസുകൾ പുനരാരംഭിച്ചു. അവധിക്കുശേഷം കുട്ടികൾ നേരേ എത്തിയത് ഓണപ്പരീക്ഷയിലേക്കാണ്. പ്രളയം പലരുടെയും പാഠപുസ്തകങ്ങളും മറ്റും നഷ്ടപ്പെടുത്തിയിരുന്നു. ക്യാന്പുകളിൽ കഴിഞ്ഞതിന്റെ ക്ഷീണവും പഠനം മുടങ്ങിയതിന്റെ ബുദ്ധിമുട്ടുമായാണ് കുട്ടികൾ എത്തിയത്. വെള്ളം കയറിയ സ്കൂളുകളും ക്യാന്പുകളായി പ്രവർത്തിച്ച സ്കൂളുകളുമാണ് വീണ്ടും അധ്യയനത്തിനായി സജ്ജമായത്.
ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടും വീടുകൾ നഷ്ടപ്പെട്ടവർക്കുമായി ചെറിയ ക്യാന്പുകൾ ജില്ലയുടെ ചില ഭാഗങ്ങളിൽ ഇപ്പോഴും തുടരുന്നുണ്ട്. പടിഞ്ഞാറൻ മേഖലയിൽ ക്യാന്പുകളിൽ കഴിഞ്ഞിരുന്നവർ വീണ്ടുമൊരു പ്രളയമുണ്ടാകരുതേയെന്ന പ്രാർഥനയോടെയാണ് മടങ്ങിയത്. ഇത്തവണ അപ്രതീക്ഷിതമായാണ് വലിയ ഒരു വെള്ളപ്പൊക്കത്തെ നേരിടേണ്ടിവന്നതെന്ന് ദുരിതബാധിതർ പറഞ്ഞു.
തിരുവല്ലയിലെ ഏറ്റവും വലിയ ക്യാന്പായിരുന്ന നിരണം സെന്റ് മേരീസ് സ്കൂളിൽ ഇന്നലെ പ്രവർത്തനം അവസാനിപ്പിക്കുന്പോഴും മുതിർന്നവരും കുട്ടികളുമടക്കം 250 ആളുകൾ ഉണ്ടായിരുന്നു. ക്യാമ്പിന്റെ ആദ്യനാളുകളിൽ ഇതിലും കൂടുതൽ ആളുകൾ ക്യാമ്പിലുണ്ടായിരുന്നു. കാൻസർ രോഗികൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, തളർന്നുകിടക്കുന്നവർ ഉൾപ്പെടെയുള്ളവർ ഈ ദിവസങ്ങളിൽ ക്യാന്പിൽ കഴിഞ്ഞു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സജീവമായ ഇടപെടൽ എല്ലാ ദിവസവും നടത്തിയാണ് ക്യാന്പുകൾ മുന്നോട്ടുകൊണ്ടുപോയത്. അപ്പോഴും പരാതികൾക്കും പരിഭവങ്ങൾക്കും കുറവുണ്ടായതുമില്ല. നിരണം ഗ്രാമപഞ്ചായത്തിലെ എല്ലാ ക്യാന്പുകളിലും വനിതകളടക്കമുള്ള പഞ്ചായത്ത് മെംബർമാരുടെ സ്ഥിര സാന്നിധ്യമുണ്ടായിരുന്നു. ഇന്നലെ ക്യാന്പ് അവസാനിപ്പിക്കുന്പോഴും മെംബർമാർ എത്തിയിരുന്നു.
നിരണത്തെ എല്ലാ വാർഡുകളെയും പ്രളയം ബാധിച്ചെങ്കിലും എട്ടു വാർഡിലെ ആളുകൾ സെന്റ് മേരീസ് സ്കൂളിലെ ക്യാന്പിലുണ്ടായിരുന്നു. ഇവർക്ക് നാലു നേരത്തെ വിഭവസമൃദ്ധമായ ഭക്ഷണം നൽകാൻ ഗ്രാമപഞ്ചായത്തംഗങ്ങൾ ശ്രദ്ധ ചെലുത്തി. ചില ദിവസങ്ങളിൽ വൈകുന്നേരം ക്യാമ്പ് വാസികളുടെ മാനസികോല്ലാസത്തിനായി കലാപരിപാടികളും ഒരുക്കിയിരുന്നു.
ഗ്രാമപഞ്ചായത്ത് മെംബർമാരായ ബിന്ദു ജെ. വൈക്കത്തുശേരി, അലക്സ് പുത്തുപ്പള്ളിൽ, എം.ബി. അനീഷ് എന്നിവർ നിരണത്തെ ക്യാന്പിൽ രാപകലുണ്ടായിരുന്നു.
ആന്റോ ആന്റണി എംപി, വർഗീസ് മാമ്മൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പൻ, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ എന്നിവർ ക്യാമ്പിലെത്തി നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews DeepikaNews