കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം കൈമാറുന്നു.
നീലേശ്വരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരം പുഴയ്ക്കു കുറുകെയുള്ള പഴയ പാലം പൊളിച്ചുമാറ്റി പുതിയ മൂന്നുവരി പാലം നിർമിക്കുമെന്നും കോട്ടപ്പുറം റോഡ് ജംഗ്ഷനിൽ 15 മീറ്റർ വീതിയിൽ അടിപ്പാത നിർമിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. രാജാ റോഡ് ജംഗ്ഷനിൽ നിർമിച്ച ഏഴു മീറ്റർ വീതിയിലുള്ള അടിപ്പാത 15 മീറ്റർ വീതിയിൽ പുനർനിർമിക്കാനുള്ള നടപടികൾ ശാസ്ത്രീയ പരിശോധനകൾക്കു ശേഷം സ്വീകരിക്കുമെന്നും കരുവാച്ചേരിയിൽ ഫൂട് ഓവർബ്രിഡ്ജ് സ്ഥാപിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിൽ ഡൽഹിയിലെത്തിയ നീലേശ്വരം നഗരസഭ കർമസമിതി നിവേദകസംഘത്തിന് മന്ത്രി ഉറപ്പുനൽകി.
പുഴയ്ക്കു കുറുകെ പുതുതായി നിർമിക്കുന്ന പാലത്തിൽനിന്ന് കോട്ടപ്പുറം റോഡ് ജംഗ്ഷനിലെ നിർദിഷ്ട അടിപ്പാതയിലേക്ക് പ്രവേശനം അനുവദിക്കും. പുതുതായി നിർമിക്കുന്ന കച്ചേരിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിലേക്കും ദേശീയപാതയിൽനിന്ന് എൻട്രിയും എക്സിറ്റും അനുവദിക്കും. ഉൾനാടൻ ജലപാതയ്ക്കു കൂടി സഹായകമാകുന്ന വിധത്തിൽ കൂടുതൽ ഉയരത്തിലാകും പുതിയ പാലം നിർമിക്കുക.
നീലേശ്വരത്ത് തൂണുകൾക്കു മുകളിലുള്ള ആകാശപാത നിർമിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് മന്ത്രി ദേശീയപാത അഥോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സാധ്യതകൾ ആരാഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ സാങ്കേതിക തടസമുണ്ടെന്നാണ് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് പുഴയ്ക്കു കുറുകെ പുതിയ പാലവും വീതി കൂടിയ രണ്ട് അടിപ്പാതകളും നിർമിച്ച് പ്രശ്നം പരിഹരിക്കാമെന്ന നിർദേശം മുന്നോട്ടുവച്ചത്.
മുൻ എംപി പി. കരുണാകരൻ, നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി, വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, മാമുനി വിജയൻ, കെ.പി. നസീർ, സാഗർ ചാത്തമത്ത്, സേതു ബങ്കളം, എം. ജയറാം എന്നിവരടങ്ങുന്ന സംഘമാണ് എംപിയോടൊപ്പം മന്ത്രിയെ കണ്ടത്. മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കർമസമിതിയുടെ അടിയന്തര യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ പി.പി. മുഹമ്മദ് റാഫിയും കൺവീനർ ഇ. ഷജീറും അറിയിച്ചു.