ഇരിട്ടി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കരിക്കോട്ടക്കരിയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും പുകയില ഉത്പന്നങ്ങളും പിടികൂടി. കഞ്ചാവുമായി ഈന്തുംകരി സ്വദേശികളായ മാർട്ടിൻ ബെന്നി (20) സാവിയെ സണ്ണി (22) എന്നിവരും കടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയതിന് ആനപ്പന്തി ടൗണിലെ കടയുടമ കെ.എം. ചെറിയാനുമാണ് പിടിയിലായത്. എസ്എച്ച്ഒ എം.ജെ.ബെന്നിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കെ.എം. ചെറിയാന്റെ പേരിൽ നേരത്തെയും നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിന് കേസുണ്ടെന്ന് പോലീസ് പറഞ്ഞു. പരിശോധന സംഘത്തിൽ എസ്ഐമാരായ സുനിൽ വളയങ്ങാടൻ, പ്രശാന്ത്, എഎസ്ഐ ബൈജു, സിപിഒമാരായ സുകേഷ്, വിവേക്, പ്രചോദ്, ഷംസുദീൻ എന്നിവരും ഉണ്ടായിരുന്നു.
ഇരിട്ടി എസ്എച്ച്ഒ വി. സിജിത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച നാലു ടീമുകളായി തിരിഞ്ഞ് വാഹന പരിശോധന ഉൾപ്പടെയുള്ളവ നടത്തിയിരുന്നു. കൂട്ടുപുഴ, തന്തോട്, ജബ്ബാർ കടവ്, പുന്നാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. ലഹരി ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരോ വില്പനനടത്തുന്നവരോ ഉണ്ടെങ്കിൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറണമെന്നും ഈ വിവരം രഹസ്യമായി വെക്കുമെന്നും ഇരിട്ടി ഡിവൈഎസ്പി പി. രാജേഷ് അറിയിച്ചു.