ആലുവ: അവയവദാന തട്ടിപ്പ് സംഘത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷണം നടക്കുകയാണെന്ന് എറണാകുളം റൂറൽ എസ്പി കെ.എസ്. സുദർശൻ മാധ്യമങ്ങളോടു പറഞ്ഞു.
എറണാകുളം ജില്ലയിൽ കുന്നത്തുനാട് , വടക്കേക്കര എന്നീ പോലീസ് സ്റ്റേഷനുകളിലായി മൂന്ന് കേസുകളാണ് ഉള്ളത്. മുഖ്യപ്രതിയായ നജീബിനെ ഗാസിയാബാദിൽ നിന്നാണ് പിടികൂടിയത്. സഹായികളായ നാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നജീബാണ് പ്രധാന പ്രതി. നിരവധി വ്യാജരേഖകൾ നിർമിച്ച കേസുകളിലും ഇയാൾ പ്രതിയാണ് 2017ൽ മംഗലാപുരം കൊലപാതക കേസിലെ പ്രതി കൂടിയാണ് നജീബ്. ഇത് കൂടാതെ 12 കേസുകൾ ഇയാൾക്കെതിരെയുണ്ട്. മൂന്ന്-നാല് ജില്ലകളിൽ പരന്നു കിടക്കുന്നതാണ് അവയവദാന തട്ടിപ്പ് കേസെന്നും എസ്പി പറഞ്ഞു.
സംസ്ഥാന തലത്തിൽ പ്രത്യേക അന്വേഷണ സംഘം ( സിറ്റ്) ഉണ്ടാകും. കൂടുതൽ പ്രതികളുണ്ടോ എന്നതിലും രാജ്യാന്തര ബന്ധം ഉണ്ടോയെന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ആശുപത്രി ബന്ധങ്ങൾ പരിശോധിക്കും.
നജീബിൻെറ പാസ്പോർട്ട്, ഫോൺ, ഡയറി എന്നിവ പിടിച്ചെടുത്തിട്ടുള്ളതിനാൽ കൂടുതൽ വിവരങ്ങൾ ഉടൻ വ്യക്തമാകുമെന്നാണ് കരുതുന്നത്. പ്രതിയെ കസ്റ്റഡിയിൽ ഉടൻ ആവശ്യപ്പെടുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
അവയവം സ്വീകരിച്ചവരും നൽകിയവരും പ്രതിയാകുമെന്നതിനാൽ ആരും പോലീസുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും എസ്പി വിശദമാക്കി.
Tags : nattu vishesham Organ donation scam