കൊല്ലം: കേരള സമൂഹത്തെ ശിഥിലമാക്കുന്ന വൻശക്തികളിലൊന്നായി വളർന്ന ലഹരി വിപത്തിനെതിരെ സംഘടിത ജനമുന്നേറ്റം അനിവാര്യമാണെന്ന് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി.
ലഹരി വിരുദ്ധ ഞായർ ആചരണത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മദ്യവും മാരക ലഹരിവസ്തുക്കളും നമ്മളുടെ കുടുംബങ്ങളെയും യുവജനങ്ങളെയും അപകടകരമായി പിടികൂടിയിരിക്കുകയാണ്. വീടുകൾ കലഹത്തിന്റെയും പീഡനങ്ങളുടെയും കൊലകളുടെയും കേന്ദ്രങ്ങൾ ആയി മാറുന്ന ദുരന്തത്തിനാണ് നാം സാക്ഷികളാകുന്നത്.
ലഹരി വിപത്തുകൾക്കെതിരെയുള്ള സഭാമക്കളുടെ മൗനം പാപമാണെന്ന കാര്യം വിസ്മരിക്കരുതെന്ന് അദ്ദേഹം ഓർമപ്പെടുത്തി. മാരക രാസലഹരിയുടെ കെണിയിൽ നിന്ന് യുവതലമുറയെ സംരക്ഷിക്കാൻ സഭാ കൂട്ടായ്മകൾ അതീവ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലഹരികൾ ഉപേക്ഷിച്ച് വിശ്വാസവും മൂല്യങ്ങളും പരിപോഷിപ്പിക്കുന്ന ഉത്തമ ജീവിതം നയിക്കാൻ യുവജനങ്ങൾ തയാറാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ക്രൈസ്തവ ജീവിത സാക്ഷ്യത്തിലൂടെയും പോരാട്ടങ്ങളിലൂടെയും വിശ്വാസ സമൂഹം ലഹരി വിരുദ്ധ സമൂഹ സൃഷ്ടിയുടെ മുന്നണി പോരാളികൾ ആകണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു.
ആചരണത്തിന്റെ ഭാഗമായി രൂപതയിലുടനീളം ദിവ്യബലി, ബോധവൽക്കരണ പരിപാടികൾ, ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരി വിമോചന ദീപം തെളിക്കൽ എന്നിവയും നടത്തി.
ദിനാചരണത്തിന്റെ രൂപതതല പരിപാടികൾ മങ്ങാട് ഹോളി ക്രോസ് പള്ളിയിൽ മദ്യവിരുദ്ധ കമ്മീഷൻ ഡയറക്ടർ ഫാ. ബിനു തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്് യോഹന്നാൻ ആന്റണി അധ്യക്ഷത വഹിച്ചു. ഫാ. ബിജു പത്രോസ്, സംസ്ഥാന സെക്രട്ടറി എ.ജെ. ഡിക്രൂസ്, സിസ്റ്റർ ജ്യോതി, രൂപത ഭാരവാഹികളായ മേഴ്സി യേശുദാസ്, ബി. സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
Tags : nattu vishesham Organized mass alcoholism