ആദില്‍
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ആദിലിന്റെ കരൾ ഉൾപ്പെടെയുള്ള മൂന്ന് അവയവങ്ങളാണ് മൂന്ന് വ്യക്തികൾക്ക് പുതുജീവൻ നൽകുന്നത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് ആദിലിന് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്.
ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ വാഹനാപകടത്തിലാണ് ആദിലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് ആസ്റ്റർ മിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അവയവദാന ഏജൻസിയായ കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ഓർഗനൈസേഷൻ) മുഖേനയാണ് അവയവങ്ങൾ വീതിച്ചുനൽകുന്നതിനുള്ള പ്രക്രിയകൾ ഏകോപിപ്പിച്ചത്. കരൾ കോഴിക്കോട് ആസ്റ്റർ മിംസിലെ രോഗിക്കും വൃക്കകള്‍ കോഴിക്കോട് ബിഎംഎച്ചിലെ രോഗിക്കും, കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗിക്കുമാണ് മാറ്റിവച്ചത്. ആസ്റ്റർ മിംസിലെയും ഗവ. മെഡിക്കൽ കോളജിലെയും വിദഗ്ധ സർജൻമാർ ഉൾപ്പെടുന്ന സംഘം സംയുക്തമായാണ് സങ്കീർണ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.