പ്രതീകാത്മക ചിത്രം
കൽപ്പറ്റ: പതിറ്റാണ്ടുകളായി കൈവശം വയ്ക്കുന്ന ഭൂമിക്ക് ഉടമാവകാശം ലഭിക്കുന്നതിന് ഇരുളം വില്ലേജിലെ അങ്ങാടിശേരിയിലുള്ള കർഷക കുടുംബങ്ങൾ നടത്തുന്ന പോരാട്ടം ലക്ഷ്യത്തോട് അടുക്കുന്നു. 160/2/ എ1എ1 സർവേ നന്പറിൽപ്പെട്ടതിൽ 22.25 ഏക്കർ ഭൂമിയിൽ അവകാശത്തിന് കൈവശ കുടുംബങ്ങൾ നടത്തുന്ന പരിശ്രമമാണ് അന്തിമഘട്ടത്തിലേക്ക്.
സൗത്ത് വയനാട് വനം ഡിവിഷൻ ഓഫീസർ ഇക്കഴിഞ്ഞ മെയ് ആറിന് പാലക്കാട് സിസിഎഫിന് അയച്ച കത്തും ഏറ്റവും ഒടുവിൽ മീനങ്ങാടിയിൽ വനം വകുപ്പ് നടത്തിയ അദാലത്തും കൈവശ കുടുംബങ്ങളുടെ പ്രതീക്ഷ വർധിപ്പിച്ചിരിക്കയാണ്. തങ്ങൾക്ക് അനുകൂലമായ വനം വകുപ്പ് റിപ്പോർട്ട്
മാനന്തവാടി ലാൻഡ് ട്രൈബ്യൂണലിൽ വൈകാതെ എത്തുമെന്ന വിശ്വാസത്തിലാണ് കൈവശ കുടുംബങ്ങൾ.
കൈവശഭൂമിക്ക് ഉടമാവകാശം ലഭിക്കുന്നതിലെ തടസം നീക്കുന്നതിന് അങ്ങാടിശേരിയിലെ 37 കുടുംബങ്ങളാണ് വനം അദാലത്തിൽ അപേക്ഷ നൽകിയത്. അങ്ങാടിശേരിയിലെ ഭൂമി ’ലെഫ്റ്റ്-ഒൗട്ട് വെസ്റ്റഡ് ഫോറസ്റ്റ് ലാൻഡ്’ പരിധിയിൽനിന്നു ഒഴിവാക്കുന്നതിന് വനം വകുപ്പ് നടപടി സ്വീകരിക്കുമെന്നാണ് അദാലത്തിനുശേഷം ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ കൈവശ കുടുംബങ്ങൾക്ക് നൽകിയ സൂചന. ‘ലെഫ്റ്റ്-ഒൗട്ട് വെസ്റ്റഡ് ഫോറസ്റ്റ് ലാൻഡ്’ ആയി വിജ്ഞാപനം ചെയ്തിരുന്ന ഭൂമിയുടെ സർവേ നടത്തുന്നതിന് ഫോറസ്റ്റ് സർവേ സംഘം ശ്രമം നടത്തിയപ്പോൾ അതിർത്തികൾ വ്യക്തമായി തിരിച്ചറിയാൻ സാധിച്ചിച്ചില്ലെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ പാലക്കാട് സിസിഎഫിന് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. വിജ്ഞാപനം ചെയ്ത ഭൂമി വനത്തിന്റെ സവിശേഷതകൾ പ്രകടമാക്കുന്നില്ലെന്നും സർവേ നടപടികൾ ആരംഭിക്കുന്നത് പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തിനും ക്രമസമാധാന പ്രശ്നത്തിനും കാരണമായേക്കാമെന്നും ഡിഎഫ്ഒയുടെ കത്തിലുണ്ട്. ഇത് തങ്ങളോടുള്ള വനം വകുപ്പിന്റെ സമീപനത്തിലെ മാറ്റമായാണ് അങ്ങാടിശേരിയിലെ ൈവശ കുടുംബങ്ങൾ കാണുന്നത്.
ലാൻഡ് ട്രൈബ്യൂണൽ 1982ൽ അനുവദിച്ച ക്രയ സർട്ടിഫിക്കറ്റുകളിൽ ഒന്പതെണ്ണം കുടിയായ്മയില്ലെന്നു പറഞ്ഞ് കണ്ണൂർ അപ്ലെറ്റ് അഥോറിറ്റി റദ്ദുചെയ്തതാണ് അങ്ങാടിശേരിയിലെ കുടുംബങ്ങൾക്ക് വിനയായത്.
തിരുവനന്തപുരം ലാൻഡ് റവന്യു കമ്മീഷണറുടെ 2000 നവംബർ 26ലെ നിർദേശാനുസരണം ജില്ലാ കളക്ടർ കണ്ണൂർ അപ്ലെറ്റ് അഥോറിറ്റിയിൽ ഫയൽ ചെയ്ത അപ്പീലാണ് ക്രയ സർട്ടിഫിക്കറ്റുകൾ റദ്ദാക്കുന്നതിനു ഇടയാക്കിയത്.
ബത്തേരി സബ് രജിസ്ട്രാർ ഓഫീസിലെ 1971 ജനുവരി 27ലെ 236/71 നന്പർ ആധാരപ്രകാരം ബോംബെ ബർമ ട്രേഡിംഗ് കോർപറേഷനിൽനിന്നു പി. രാഘവൻ, വി. അഗസ്റ്റിൻ എന്നിവർ ഹൈലാൻഡ് പ്ലാന്േറഷൻസിനുവേണ്ടി വാങ്ങിയ 100 ഏക്കറിൽപ്പെട്ടതാണ് അങ്ങാടിശേരിയിൽ ഉടമാവകാശ നിഷേധം നേരിടുന്ന കുടുംബങ്ങളുടെ പക്കലുള്ള ഭൂമി. കോർപറേഷനിൽനിന്നു വാങ്ങിയതിൽ 46 ഏക്കർ രാഘവൻ 15 പേർക്കു പാട്ടത്തിനു നൽകി.
ഇവരിൽനിന്നു 1970-71 മുതൽ നികുതി സ്വീകരിക്കുന്നതായി ബത്തേരി താലൂക്ക് ലാൻഡ് ബോർഡ് രേഖകളിലുണ്ട്. കൈവശക്കാർ പിന്നീട് ലാൻഡ് ട്രൈബ്യൂണലിൽനിന്നു ക്രയ സർട്ടിഫിക്കറ്റ് സന്പാദിച്ചു. ഇതിൽ ഒന്പതു എണ്ണമാണ് കണ്ണൂർ അപ്ലെറ്റ് അഥോറിറ്റി റദ്ദു ചെയ്തത്. ലാൻഡ് ട്രൈബ്യൂണൽ നിയമാനുസൃതം അന്വേഷണം നടത്തി അനുവദിച്ചതാണ് റദ്ദാക്കിയ ക്രയ സർട്ടിഫിക്കറ്റുകൾ. റദ്ദാക്കിയ ക്രയ സർട്ടിഫിക്കറ്റുകളുടെ ഉടമകളും അനന്തരാവകാശികളും അടങ്ങുന്നതാണ് നിലവിൽ ഭൂപ്രശ്നം നേരിടുന്ന കുടുംബങ്ങൾ.
കൈവശക്കാർ ഫയൽ ചെയ്ത സിവിൽ റിവിഷൻ പെറ്റീഷനുകളിൽ അപ്ലെറ്റ് അഥോറിറ്റി ഉത്തരവ് 2007 ജൂലൈ 27നു ഹൈക്കോടതി റദ്ദുചെയ്തിരുന്നു. അപ്പീൽ പുനഃപരിശോധിച്ചു തീർപ്പാക്കാനും കോടതി ഉത്തരവായി. ഇതനുസരിച്ച് അപ്ലെറ്റ് അഥോറിറ്റി മാനന്തവാടി ലാൻഡ് ട്രൈബ്യൂണലിനു വിട്ട എസ്എംസി കേസുകൾ തീർപ്പായിട്ടില്ല. ‘ലെഫ്റ്റ്-ഒൗട്ട് വെസ്റ്റഡ് ഫോറസ്റ്റ് ലാൻഡ് വിജ്ഞാപനം റദ്ദാക്കുന്നതിന് അങ്ങാടിശേരിയിലെ കൊല്ലിയിൽ ജോർജ് ഫയൽ ചെയ്ത കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Tags : occupied land NattuVishasham DistrictNews