പാലാ: പാലാ നഗരസഭ ആരു ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്ന് സ്വതന്ത്ര നായി വിജയിച്ച കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം പറഞ്ഞു. ഇരു മുന്നണികളുടെയും സംസ്ഥാന നേതാക്കള്‍ ബിനുവുമായി ബന്ധപ്പെടുന്നുണ്ട്. 26 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് -12, യുഡിഎഫ് -10, സ്വത-4 എന്നിങ്ങനെയാണ് കക്ഷിനില.
ബിനു പുളിക്കക്കണ്ടം, മകള്‍ ദിയാ ബിനു, ബിനുവിന്റെ സഹോദരന് ബിജു, കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മായാ രാഹുല്‍ എന്നിവരാണ് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. കഴിഞ്ഞ ദിവസം മന്ത്രി വി.എന്‍. വാസവനും സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥ്, ജില്ലാ കമ്മിറ്റിയംഗം ലാലിച്ചന്‍ ജോര്‍ജ് എന്നിവരും ബിനുവിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു.
യുഡിഎഫ് നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജ് എംപി, മാണി സി. കാപ്പന് എംഎല്‍എ, ജോസഫ് വാഴയ്ക്കന് എന്നിവരും ബിനുവുമായി ചര്‍ച്ച നടത്തി. അന്തിമ തീരുമാനം ബിനു പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മൂന്നു വാര്‍ഡുകളിലെ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം വോട്ടര്‍മാര്‍ ഒത്തുചേര്‍ന്ന് അഭിപ്രായസമന്വയം നടത്തിയിരുന്നു.
യുഡിഎഫിന് അനുകൂലമായ അഭിപ്രായമാണ് ജനസഭയില്‍ ഉയര്‍ന്നതെങ്കിലും ചിലര്‍ വ്യത്യസ്ത അഭിപ്രായവും പ്രകടിപ്പിച്ചിരുന്നു. അന്തിമ തീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു. ആദ്യ രണ്ടു വര്‍ഷക്കാലം ബിനുവിന്റെ മകള്‍ ദിയയ്ക്ക് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നതായി സൂചനയുണ്ട്. യുഡിഎഫ് ഒദ്യോഗിക സ്ഥാനാര്‍ഥിക്കു ബദലായി 19ാം വാര്‍ഡില്‍ മത്സരിച്ചു വിജയിച്ചത് മുന്‍ കൗണ്‍സിലര്‍കൂടിയായ സ്വതന്ത്ര സ്ഥാനാര്‍ഥി മായാ രാഹുലാണ്.