16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് തച്ചുശാസ്ത്രജ്ഞരാല് പണിയപ്പെട്ട മദ്ബഹ
ഓഗസ്റ്റ് 15ന് ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളോടൊപ്പം പള്ളിപ്പുറത്തിന്റെ ദേശീയോത്സവമായി ആഘോഷിക്കുന്നതാണ് പള്ളിപ്പുറത്തമ്മയുടെ തിരുനാൾ. പരിശുദ്ധ അമ്മ ഭൗമികലോകത്ത് നിന്ന് ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന വിശ്വാസമാണ് സ്വർഗാരോപണ തിരുനാളിന്റെ അടിസ്ഥാനവും ക്രൈസ്തവിശ്വാസങ്ങളുടെ ആണിക്കല്ലും.
1950 ലാണ് മാതാവിന്റെ സ്വർഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിക്കപ്പെട്ടതെങ്കിലും അതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് പള്ളിപ്പുറത്ത് സ്വർഗാരോപണ തിരുനാൾ ആഘോഷിച്ചു പോരുന്നു. ഏഷ്യയിൽ സ്വർഗാരോപണത്തിരുനാൾ ആഘോഷിക്കുന്ന ആദ്യപള്ളി പള്ളിപ്പുറമാണ് എന്നാണ് പാരമ്പര്യം പറയുന്നത്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസിൽ നിന്ന് കൊണ്ടുവന്ന സ്വർഗാരോപിത മാതാവിന്റെ തിരുസ്വരൂപമാണ് ഇന്നും തിരുനാൾ പ്രദിക്ഷിണത്തിൽ ആഘോഷമായി എഴുന്നള്ളിക്കുന്നത്. എട്ടാമിടംവരെ തിരുസ്വരൂപം ദേവാലയ മധ്യഭാഗത്ത് വിശ്വാസികൾക്ക് അനുഗ്രഹങ്ങളേകി, നാനാജാതി മതസ്ഥരായ ഏവർക്കും ആശ്വാസവും ആലംബവുമായി കാത്തിരിക്കുന്നു.
പള്ളിപ്പുറം പള്ളിയുടെ പൗരാണികതയും ചരിത്രവും വിളിച്ചോതുന്ന പരിശുദ്ധ മാതാവിന്റെ ആനക്കൊമ്പിൽ തീർത്ത രണ്ട് തിരുസ്വരൂപങ്ങൾ തിരുനാളിനോടനുബന്ധിച്ച് എഴുന്നുള്ളിക്കാറുണ്ട്. പൗരാണിക ദേവാലയങ്ങളിൽ തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന സാൽവേ ലദീഞ്ഞിൽ എഴുന്നള്ളിക്കുന്ന രൂപമാണ് ഒന്ന്. ഓഗസ്റ്റ് 11 ലെ കൊടിയേറ്റു മുതൽ ഈ രൂപം പ്രതിഷ്ഠിക്കാറുണ്ട്. ആനക്കൊമ്പിൽ തീർത്ത മാതാവിന്റെ മറ്റൊരു രൂപം എല്ലാ മാസവും തിങ്കൾ കുർബാനയിലും തിരുനാൾദിനങ്ങളിലും ദർശനസമൂഹാംഗങ്ങളുടെ ആരാധനയ്ക്കായി ഉപയോഗിച്ചു പോരുന്നു.
1961 - 63 കാലത്ത് വരാപ്പുഴ മെത്രാനിൽ നിന്ന് ലഭിച്ച തിരുനാൾ പത്രിക എല്ലാവർഷവും ഓഗസ്റ്റ് 12ന് ലൈത്തോരന്മാർ പുതിയ പ്രസുദേന്തിയെ തെരഞ്ഞെടുത്തു പുതുക്കുകയും അത് സൂക്ഷിക്കുകയും ചെയ്യുന്ന വിളംബരപ്പെട്ടി പള്ളിപ്പുറം പള്ളിയുടെ പൗരാണികതയുടെ മറ്റൊരു നേർസാക്ഷ്യമാണ്. ഓഗസ്റ്റ് 13ന് വാഴ്ചദിനം ആഘോഷപൂർവം ഈ വിളംബരപ്പെട്ടി പള്ളിപ്പുറം പള്ളിയുടെ അൾത്താരയിൽ പ്രതിഷ്ഠിക്കുന്നു.
പള്ളിപ്പുറം പള്ളിക്കടവിൽ നിന്നും പള്ളിപ്പുറം അങ്ങാടിയിലേക്ക് മൂന്നാം നൂറ്റാണ്ടിൽ മാറ്റി സ്ഥാപിക്കപ്പെട്ട പള്ളിപ്പുറംപള്ളി, അഞ്ചാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും പുതുക്കി പണിതിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് തച്ചുശാസ്ത്രജ്ഞന്മാർ രൂപകൽപ്പന ചെയ്ത മനോഹരമായ തടിയിൽ തീർത്ത അൾത്താരകൾ ഇന്നും പൗരാണികത്വം നഷ്ടപ്പെടാതെ പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നു. പള്ളിയുടെ പ്രധാന അൾത്താരയും തെക്കേമുഖപ്പിൽ തിരുഹൃദയത്തിന് പ്രതിഷ്ഠിതമായ അൾത്താരയും പോർച്ചുഗീസ്കാരാൽ നിർമിക്കപ്പെട്ടതാണ്. മരിയ ഭക്തനായ വിശുദ്ധ ഡൊമിനിക്കിന്റെ രൂപം അൾത്താരയുടെ വടക്കുഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ഓഗസ്റ്റ് 11ന് വിശുദ്ധ ഡൊമിനിക്കിന്റെ തിരുനാളോടുകൂടിയാണ് പള്ളിപ്പുറത്ത് അമ്മയുടെ തിരുനാൾ ആരംഭിക്കുന്നത്.
പള്ളിപ്പുറം പള്ളിയിൽ ഇന്ന്
രാവിലെ അഞ്ചിന് വിശുദ്ധ കുര്‍ബാന-ഫാ.ജോസ് പാലത്തിങ്കല്‍. ആറിനു വിശുദ്ധ കുര്‍ബാന-ഫാ.ജോസഫ് മാക്കോതക്കാട്ട്. 7.30ന് വികാരിയുടെ കുര്‍ബാന. തുടര്‍ന്ന് സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തല്‍, പാരിഷ് ഹാളില്‍ നേര്‍ച്ചക്കഞ്ഞി വെഞ്ചരിപ്പ്. 9.30ന് വിശുദ്ധ കുര്‍ബാന-എറണാകുളം അങ്കമാലി അതിരൂപത പ്രൊക്കുറേറ്റര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍. 11ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന-എംസിബിഎസ് വികാരി ജനറാള്‍ ഫാ. പോള്‍ പതിയാമൂല. പതിയാമൂല കുടുംബത്തിലെ വൈദികര്‍ സഹകാര്‍മികരാകും. എരമല്ലൂര്‍ കര്‍മലീത്ത ആശ്രമത്തിലെ ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍ ഒസിഡി വചനസന്ദേശം നല്‍കും.
11.30ന് മാട്ടേല്‍ മാര്‍ത്തോമാ തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന-ചിറ്റൂര്‍ ധ്യാനകേന്ദ്രം അസി. ഡയറക്ടര്‍ ഫാ. വക്കച്ചന് കൂമ്പയില്‍. ഉച്ചയ്ക്ക് ഒന്നിന് ഹിന്ദിയില്‍ വിശുദ്ധ കുര്‍ബാന-ഫാ.ബാബു കാക്കാനിയില്‍ എസ്വിഡി. രണ്ടിന് ലത്തീന്‍ റീത്തില്‍ വിശുദ്ധ കുര്‍ബാന-ഫാ.അലക്സാണ്ടര്‍ കൊച്ചീക്കാരന്‍വീട്ടില്‍. വൈകുന്നേരം മൂന്നിന് ആഘോഷമായ പാട്ടുകുര്‍ബാന-സാഗര്‍ രൂപതയിലെ വൈദികര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. വൈകുന്നേരം 7.30നു വിശുദ്ധ കുര്‍ബാന-ഫാ.ഡേവിസ് മാടവന. രാത്രി ഒമ്പതിന് കൃതജ്ഞതാബലി. ഇടവകയിലെ വൈദികര്‍ കാര്‍മികത്വം വഹിക്കും. തുടർന്ന് തിരുനാള്‍ സമാപന തിരുക്കർമങ്ങൾ.