സിപിഎം പ്രവർത്തകർ നടത്തിയ കുത്തിയിരിപ്പ് സമരം.
എടക്കര: ചോളമുണ്ടയിൽ പശുവിനെ ആക്രമിച്ച കടുവയെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ പടുക്ക ഫോറസ്റ്റ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി.
കടുവയെ പിടിക്കാൻ രാത്രിയിൽ തന്നെ കൂട് സ്ഥാപിക്കുമെന്ന ഡിഎഫ്ഒയുടെ ഉറപ്പിൽ രാത്രി 7.30ന് സമരം അവസാനിപ്പിച്ചു. വനം വകുപ്പിന്റെ ധനസഹായം ഉടൻ കൈമാറുമെന്നും അടിക്കാട് വെട്ടാൻ ഉത്തരവ് നൽകിയതായും ഡിഎഫ്ഒ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കടുവ പൊറ്റയിൽ മൂസയുടെ പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. അഞ്ച് ദിവസം പിന്നിട്ടിട്ടും കടുവയെ പിടികൂടാൻ വനംവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. ഇതേത്തുടർന്നാണ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.
കടുവ ഇറങ്ങിയ വനം നിലന്പൂർ സൗത്ത് ഡിവിഷനും പശുവിനെ ആക്രമിച്ചത് നോർത്ത് ഡിവിഷനുമാണെന്ന തർക്കമാണ് കൂട് സ്ഥാപിക്കുന്നതിന് തടസം നിൽക്കുന്നത്.
നിലന്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ പടുക്ക സ്റ്റേഷനിലെത്തി സമരക്കാരുമായി ചർച്ച നടത്തി രാത്രിയിൽ തന്നെ കൂട് സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകുകയായിരുന്നു. സിപിഎം എടക്കര ഏരിയാ സെക്രട്ടറി ടി. രവീന്ദ്രൻ, എ.ടി. റെജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
Tags : Nattuvisesham DistrictNews DeepikaNews