കോട്ടയം: കുടിവെള്ളപ്രശ്നം പരിഹരിക്കുക, ജൽജീവന്‍ പദ്ധതിക്കായി കുഴിച്ച റോഡ് പൂര്‍വസ്ഥിതിയിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു പഞ്ചായത്തംഗം വാട്ടര്‍ അഥോറിട്ടി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. വിജയപുരം പഞ്ചായത്ത് എട്ടാം വാര്‍ഡംഗം ബൈജു ചെറുകോട്ടയിലാണു സമരം നടത്തിയത്. നാളുകളായി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ജൽജീവന്‍ കുടിവെള്ള പദ്ധതിയില്‍ പ്രവര്‍ത്തനങ്ങളുടെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കുമെങ്കിലും പൈപ്പ്ലൈന് സ്ഥാപിക്കുന്ന ജോലികള്‍ കളത്തിപ്പടി റോഡിലെ പ്രതിഭാ ജംഗ്ഷന്റെ ഇരുവശങ്ങളിലും എത്തി നില്‍ക്കുകയാണ്. ഈ റോഡ് കടന്നു കണക്ഷന് നല്കിയാല് മാത്രമേ വാര്‍ഡിലെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുകയുള്ളൂ.
റോഡ് മുറിച്ചു പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള അനുവാദം കഴിഞ്ഞ ഫെബ്രുവരിയില്‍ ലഭിച്ചിട്ടും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ല. ഇതിനു പുറമേയാണ് പടച്ചിറ-മച്ചുകാട് റോഡ് ജൽ ജീവന് പദ്ധതിക്കായി കുഴിച്ചു പൈപ്പുകള്‍ സ്ഥാപിച്ചശേഷം പൂവസ്ഥിതിയിലാക്കാത്തത്. ഈ റോഡ് ടാര്‍ ചെയ്യാനുള്ള അനുമതി പഞ്ചായത്തില്‍നിന്നു ലഭിച്ചെങ്കിലും റോഡുകള്‍ മെറ്റലിട്ടു നികത്തി പൂര്‍വസ്ഥിയില്‍ എത്തിച്ചെങ്കിലേ ടാറിംഗ് നടക്കുകയുള്ളൂ.
ഈ ആവശ്യങ്ങള്‍ക്കായി പലതവണ ഓഫീസില്‍ കയറിയിറങ്ങി മടുത്തതോടെയാണ് കുത്തിയിരിപ്പു സമരം നടത്തിയതെന്ന് ബൈജു ചെറുകോട്ടയില്‍ പറഞ്ഞു.
റോഡ് പൂര്‍വസ്ഥിതിയിലാക്കുന്ന ജോലികള്‍ രണ്ടു ദിവസത്തിനുള്ളില്‍ ആരംഭിക്കാമെന്നും കുടിവള്ളമെത്തിക്കുന്ന ജോലികൾ ഉടന്‍ ആരംഭിക്കുമെന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ചതോടെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു