കണ്ണൂര്‍: യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ശ്രമിക്കാതെ വരുമാന വർധനവിൽ മാത്രം കണ്ണു വച്ചുള്ള റെയിൽവേയുടെ നിലപാടുകൾ യാത്രക്കാർക്ക് ദുരിതമാകുന്നു. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി കൂടുതൽ പേർ യാത്രയ്ക്കായി ട്രെയിനുകളെ ആശ്രയിക്കുന്പോഴും ജനറൽ, ഡി റിസർവ്ഡ് കോച്ചുകൾ വർധിപ്പിക്കാൻ റെയിൽവേ തയാറാകാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്. ദേശീയപാത നിർമാണം നടക്കുന്നതിനാൽ പലയിടത്തും ഗതാഗത കുരുക്കുണ്ടാകുന്ന സാഹചര്യത്തിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ട്.
യാത്രക്കാർ കൂടുന്ന സാഹചര്യത്തിൽ പകൽ സമയങ്ങളിലെ ട്രെയിനുകളിൽ ഡി റിസർവ്ഡ് കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം വിവിധ സംഘടനകൾ റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇതു കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് ഷൊർണൂർ-മംഗളൂരു റൂട്ടിലെ യാത്രക്കാരാണ്. ഷൊര്‍ണൂര്‍-മംഗളൂരു റൂട്ടില്‍ കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കുക, കൂടുതൽ ട്രെയിനുകളുടെ സർവീസ് ആരംഭിക്കുക എന്നിങ്ങനെയുള്ള യാത്രക്കാരുടെ ആവശ്യത്തോടും റെയിൽവേ മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് തുടരുന്നത്.
യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് നേരത്തെ കോച്ചുകൾ കൂട്ടിയിരുന്നുവെങ്കിൽ ഇപ്പോൾ നിറയെ യാത്രക്കാരുള്ള ട്രെയിനുകളിൽ പോലും ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചു. പകരം എസി കോച്ചുകളുടെ എണ്ണം കൂട്ടുകയും ചെയ്തു. ഇതോടെ സാധാരണക്കാരുടെ സുരക്ഷിത യാത്രാ സൗകര്യമാണ് ഇല്ലാതായത്. മലബാര്‍ എക്സ്പ്രസ് ഉള്‍പ്പെടെ പലതിലും ഡി റസര്‍വ്ഡ് കോച്ചുകളുടെയും എണ്ണം കുറച്ചു. പരമാവധി ബര്‍ത്തുകള്‍ റിസര്‍വേഷനായി മാറ്റി ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നടപടി. സ്ഥിരം യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്പോൾ താത്കാലികമായി ഡി റിസർവ്ഡ് കോച്ചുകൾ അനുവദിക്കുകയും പിന്നീട് ഇത് റദ്ദാക്കുകയും ചെയ്യുന്ന തന്ത്രമാണ് റെയിൽവേ സ്വീകരിക്കുന്നത്.
ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ 108 യാത്രക്കാർ എന്നതാണ് കണക്കെങ്കിലും തിരക്കേറുന്ന സമയങ്ങളിൽ മൂന്നിരട്ടിയോളം ആളുകളാണ് കുത്തി നിറച്ച നിലയിൽ യാത്ര ചെയ്യേണ്ടി വരുന്നത്. ഷൊര്‍ണൂര്‍-മംഗളൂരു സെക്ഷനിലെ 307 കിലോ മീറ്റർ റൂട്ടില്‍നിന്ന് റെയില്‍വേക്ക് മികച്ച വരുമാനം ലഭിച്ചിട്ടും യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയുന്നില്ല. മലബാര്‍ പ്രദേശത്തെ സ്റ്റേഷനുകളില്‍ നിന്ന് മാത്രം കോടിക്കണക്കിന് രൂപ റെയിൽവേക്ക് ലഭിക്കുന്പോഴും ഈ മേഖലയോട് കടുത്ത അവഗണനയാണ് കാട്ടുന്നത്.
പുലര്‍ച്ചെ 1.45 നുള്ള മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ്, പുലര്‍ച്ചെ രണ്ടിന് തിരുവനന്തപുരത്ത് നിന്ന് ഷൊണൂരെത്തുന്ന മാവേലി എക്സ്പ്രസ്, 2.40 ന് ഷൊര്‍ണൂരിലെത്തുന്ന മലബാര്‍ എക്സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ എക്സപ്രസ്, ചെന്നൈ-മംഗളൂരു മെയിൽ എന്നിവയാണ് രാവിലെ മംഗളൂരു ഭാഗത്തേക്കുള്ള പ്രധാന ട്രെയിനുകൾ.
സ്ഥിരം യാത്രക്കാർ ഉൾപ്പടെയുള്ളവർ ആശ്രയിക്കുന്ന ഇവയുടെ ജനറൽ കോച്ചുകളിൽ ഞെരുങ്ങിയാണ് ആളുകൾ യാത്ര ചെയ്യുന്നത്.
മംഗളൂരു സെന്‍ട്രല്‍ ഇന്റ സിറ്റി സൂപ്പര്‍ ഫാസ്റ്റ്, മംഗളൂരു സെന്‍ട്രല്‍ എക്സപ്രസ്, ഏറനാട് എക്സപ്രസ്, എന്നിവയാണ് ഉച്ചയ്ക്കു മുന്‍പുള്ള ട്രെയിനുകൾ. ഉച്ചകഴിഞ്ഞുള്ള മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ്, പശുറാം,നേത്രാവതി എന്നിവയുമാണ് പ്രതിദിന മംഗളൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ.
ആഴ്ചയില്‍ പല ദിവസങ്ങളിൽ ദീര്‍ഘ ദൂരവണ്ടികള് സര്‍വീസ് നടത്താറുണ്ടെങ്കിലും സാധാരണയാത്രക്കാര്‍ക്ക് ഇതിൽ കയറാനുള്ള അനുമതിയുമില്ല. കാസർഗോഡ് നിന്ന് ഷൊർണൂരിലേക്ക് അര്‍ധരാത്രിക്ക് ശേഷം 12.25ന് വെസ്റ്റ് കോസ്റ്റും, 12.35ന് മംഗളയും കഴിഞ്ഞാല്‍ രാവിലെ 5.40 ന് പരശുറാം, പാലക്കാട് ജംഗ്ഷന് എക്സ് പ്രസ്, നേത്രാവതി, ചെന്നൈ എഗ്മോർ, ഏറനാട്,കോയമ്പത്തൂര്‍ എക്സപ്രസ്, കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി, ചെന്നൈ സെന്‍ട്രല്‍ മെയില്‍, തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ്, ചെന്നെ സെന്‍ട്രല്‍ സൂപര്ഫാസ്റ്റ് എന്നിവയാണ് ഷൊര്‍ണ്ണൂരിലെത്താവുന്ന വണ്ടികള്‍. ഇവ കഴിഞ്ഞാല്‍ 6.20 ന് മാവേലിയും 7.10ന് മലബാറിന്റെയും സർവീസുകൾ കഴിഞ്ഞാൽ പിന്നെ ട്രെയിനുകളുമില്ല.